ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് കൈമാറിയ ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. സംസ്ഥാന സർക്കാരിന്റെ വിമാനത്താവള യൂണിയൻ സമർപ്പിച്ച ഹർജിയും ഇതോടൊപ്പം കോടതി തള്ളി.
ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ബി.എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറിയ തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു സർക്കാരിന്റെ ഹർജി. എന്നാൽ കൈമാറ്റം നടന്നു കഴിഞ്ഞ സാഹചര്യത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.
2020-ലായിരുന്നു പ്രസ്തുത ഹർജിയുമായി സംസ്ഥാന സർക്കാരും തൊഴിലാളി യൂണിയനും സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് ഏതാണ്ട് രണ്ട് വർഷത്തിന് ശേഷം ഹർജി പരിഗണിച്ചു. മണിക്കൂറുകളോളം നീണ്ട വാദങ്ങൾ കേസ് പരിഗണിക്കുന്നതിനിടെ നടന്നിരുന്നു.
വിമാനത്താവളം കൈമാറുന്നതിന് മുമ്പായി നടന്ന ബിഡ്ഡിംഗിൽ സംസ്ഥാന സർക്കാർ പങ്കെടുത്തിരുന്നുവെന്ന വസ്തുതയും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ബിഡ്ഡിംഗിൽ പങ്കെടുത്തതിന് ശേഷം അതിനെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാർ നീങ്ങുന്നത് അംഗീകരിക്കാൻ കഴിയില്ല. സ്വകാര്യവൽകരണത്തിന്റെ ആദ്യ നടപടികളിൽ പിന്തുണച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഇടപെട്ടുവെന്നതിനാൽ പിന്നീട് എതിർത്ത് കൊണ്ട് വരുന്ന ഇടപെടലുകൾ ന്യായീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഹർജികളിൽ ഇടപെടാൻ കഴിയില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
Comments