ഡൽഹി: ഡൽഹി-മുംബൈ എക്‌സ്‌പ്രസ് ഹൈവേയുടെ പണി അതിവേഗം പുരോഗമിക്കുകയാണെന്നും ആദ്യഘട്ടത്തിന്റെ പണി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നരിമാൻ പോയിന്റ് മുതൽ ഡൽഹി വരെയുള്ള യാത്ര വെറും പത്രണ്ട് മണിക്കൂർ മാത്രമാക്കി കുറയ്‌ക്കാനുള്ള പദ്ധതിയാണ് താൻ ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യത്ത് ഒരു കോടിയോളം ആളുകൾ സൈക്കിൾ-റിക്ഷ ഓടിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ വേദന തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ ഇവരിൽ 80 ലക്ഷം പേർ ഇന്ന് ഇ-റിക്ഷകൾ ഓടിക്കുകയാണെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
രാജ്യത്ത് 400 സ്റ്റാർട്ടപ്പുകൾ ഇലക്ട്രിക് സ്കൂട്ടറുകൾ, ഇ-റിക്ഷകൾ തുടങ്ങിയവ നിർമ്മിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മുംബൈയിലെ ആർഡി ആൻഡ് എസ്എച്ച് നാഷണൽ കോളജിലും എസ്ഡബ്ല്യുഎ സയൻസ് കോളജിലും ഓർഗാനിക് ഗാർഡൻ ഉദ്ഘാടനം ചെയ്യവെയാണ് ഗഡ്കരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാജ്യത്തെ പരിസ്ഥിതി സൗഹൃദമാക്കി മാറ്റേണ്ടതുണ്ട്. കുന്നു കൂടുന്ന മാലിന്യങ്ങൾ രാജ്യത്തിന്റെ സമ്പത്താക്കി മാറ്റാൻ സാധിക്കും. ഉചിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാൽ ഇത് സാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ 8 വർഷമായി തങ്ങൾ നാഗ്പൂരിലെ മലിനജലം റീസൈക്കിൾ ചെയ്ത് മഹാരാഷ്‌ട്ര സർക്കാരിന് വൈദ്യുതി ഉൽപാദനത്തിനായി വിൽക്കുകയാണ്. പ്രതിവർഷം 300 കോടി രൂപ ഇതിലൂടെ സമ്പാദിക്കാൻ സർക്കാരിന് കഴിയുന്നുണ്ട്. ഉത്തർപ്രദേശിലെ മഥുരയിലും സമാന പദ്ധതികൾ നടന്നു വരികയാണ്. കൂടാതെ, ഹരിത ഇന്ധനങ്ങളുടെ പ്രാധാന്യവും നിതിൻ ഗഡ്കരി ചൂണ്ടിക്കാണിച്ചു.തങ്ങൾ കരിമ്പിൽ നിന്ന് എഥനോൾ പോലുള്ള ഹരിത ഇന്ധനങ്ങൾ നിർമ്മിക്കുന്നു. ഇത് ചിലവ് കുറഞ്ഞതും മലിനീകരണ രഹിതവും തദ്ദേശീയവുമാണ്. അതിനാൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്‌ക്കാൻ സഹായകമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments