ചെന്നൈ: കോയമ്പത്തൂർ ചാവേറാക്രമണത്തിൽ അഞ്ച് പേർ അറസ്റ്റിലായതിന് പിന്നാലെ തമിഴ്‌നാട്ടിൽ ദ്രുതകർമ്മ സേനയെ സുരക്ഷയ്‌ക്കായി നിയോഗിച്ചു. ആക്രമണം നടന്ന കോയമ്പത്തൂരിൽ സുരക്ഷ വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആർഎഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചത്. ബസ് സ്റ്റാൻഡിലും റെയിൽവേ സ്‌റ്റേഷനിലും ഉൾപ്പെടെ പൊതുജനങ്ങൾ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ആർഎഎഫ് ഉദ്യോഗസ്ഥർ മുഴുവൻ സമയവും നിരീക്ഷിക്കും.
അതേസമയം കേസുമായി ബന്ധപ്പെട്ട് പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് ധൽഹ, മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയിൽ, മുഹമ്മദ് നവാസ് ഇസ്മയിൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. റിമാൻഡ് ചെയ്ത പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇവർ ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന്റെ കൂട്ടാളികളാണെന്നാണ് പോലീസ് നൽകുന്ന വിവരം. തിങ്കളാഴ്ച രാത്രിയോടെയാണ് പോലീസ് ഇവരെ പിടികൂടിയത്.
അതേസമയം സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മുബിന് ഐഎസ് ഭീകരൻ ഷഹ്റാൻ ഹാഷിമുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഷഹ്റാൻ ഹാഷിം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Comments