ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ സത്യേന്ദർ ജെയിനെതിരെ പരാതി സമർപ്പിച്ച് ഇ.ഡി. ജയിലിൽ ഇയാൾ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും അന്വേഷണത്തെ സ്ഥിരമായി സ്വാധീനിക്കുന്നുവെന്നും ആരോപിച്ചാണ് ഇ.ഡി ഡൽഹി കോടതിയെ സമീപിച്ചത്. ജയിലിൽ കൂട്ടുപ്രതികളായ അങ്കുഷ് ജെയിൻ, വൈഭവ് ജെയിൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങളും ഇഡി കോടതിയിൽ സമർപ്പിച്ചു.
തിഹാർ ജയിലിൽ ഇയാൾക്ക് മസാജ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കുന്നതായി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ജയിൽ മന്ത്രിയുമായ അദ്ദേഹം പദവി ദുരുപയോഗം ചെയ്യുകയാണെന്നും ഇഡി പറഞ്ഞു. ജയിൽ സൂപ്രണ്ട് ദിവസവും ഇയാളെ കാണുന്നുണ്ടെന്നും ഭാര്യ പൂനം ജെയിനും പലപ്പോഴായി ജയിൽ വന്നുകണ്ടിരുന്നതായി ഇഡി വ്യക്തമാക്കി. ഇത് നിയമവിരുദ്ധമാണ്.
പുറത്ത് നിന്ന് ആരും ജെയിൻ കഴിയുന്ന സെല്ലിൽ എത്തിയിട്ടില്ലെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ദിവസവും രാവിലെ എല്ലാ തടവുകാർക്കും പരസ്പരം സംസാരിക്കാവുന്നതാണ്. സംസാരിക്കുന്നതിന് അനുവദിച്ച സമയം കഴിഞ്ഞും ജെയിനും കൂട്ടാളികളും സംസാരിക്കുന്നതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്ന് ഇഡി പറഞ്ഞു. ഇയാൾ ജയിലിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി അന്വേഷണ ഏജൻസി സംശയം പ്രകടിപ്പിച്ചെങ്കിലും ജയിൽ അധികൃതർ നിഷേധിച്ചു.
2017-ൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്. 2015-16 കാലയളവിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ ജെയിൻ വിവിധ കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും പണം കൊൽക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഈ പണം ഉപയോഗിച്ച് ഡൽഹിയിൽ ഭൂമി വാങ്ങിയെന്നും കണ്ടെത്തി. ഏപ്രിലിൽ ഇയാളുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി.
Comments