പത്തനംതിട്ട : മോഷണം നിർത്തിയ വിവരം അറിയിക്കാൻ പോലീസ് സ്‌റ്റേഷനിലെത്തിയ ആളെ തൂക്കിയെടുത്ത് അകത്തിട്ട് പോലീസ്. ബൈക്ക് മോഷണം അടക്കം 200 കേസുകളിൽ പ്രതിയായ റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടിൽ തോമസ് കുര്യാക്കോസിനെ (ബിനു തോമസ് 31) ആണ് പോലീസ് പിടികൂടിയത്. ചെങ്ങന്നൂരിൽ ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇയാൾ മോഷണം നിർത്തിയ വിവരം അറിയിച്ചത്.
നേരത്തെ പലതവണ ഇയാളെ ഡിവൈഎസ്പി ഡോ ആർ ജോസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാല മോഷണക്കേസിൽ റിമാൻഡിലായിരുന്ന ബിനു കഴിഞ്ഞ 21 നാണ് പുറത്തിറങ്ങിയത്. തുടർന്ന് രണ്ട് ബൈക്കുകൾ മോഷ്ടിച്ചു. ചെങ്ങന്നൂരിൽ നിന്നും പത്തനംതിട്ടയിൽ നിന്നുമാണ് ബൈക്കുകൾ മോഷ്ടിച്ചത്. തുടർന്നാണ് ഇയാൾ മോഷണം നിർത്താൻ തീരുമാനിച്ചത്.
പ്രായപൂർത്തിയാകുന്നതിന് മുൻപ് മോഷണം തുടങ്ങിയ ആളാണ് ബിനു. അന്ന് ഇൻസ്‌പെക്ടറായിരുന്ന ജോസ് പല തവണ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മോഷണം നിർത്തുന്ന കാര്യം അറിയിക്കാൻ വേണ്ടിയാണ് ഇദ്ദേഹത്തിന്റെ ഓഫീസിലേക്ക് ബിനു എത്തിയത്
Comments