ഡൽഹി: കഴിഞ്ഞ മാസം അന്തരിച്ച സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന് മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്ന് കോൺഗ്രസ് നേതാവ്. മഹാരാഷ്‌ട്ര കോൺഗ്രസ് നേതാവ് മുഹമ്മദ് ആരിഫ് നസീം ഖാനാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് രാഷ്‌ട്രപതി ദൗപദി മുർമ്മുവിന് കോൺഗ്രസ് നേതാവ് കത്തയച്ചു.
സമാജ്‌വാദി പാർട്ടി നേതാവിന്റെ അന്ത്യം നിരാലംബരായ ഒരു വലിയ വിഭാഗം ജനങ്ങളെ വേദനപ്പെടുത്തി. മുലായം സിംഗ് യാദവിന്റെ വിയോഗത്തിൽ രാജ്യം മുഴുവൻ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തെ ആദരിക്കുന്ന കോടിക്കണക്കിന് ആളുകളുടെ വികാരങ്ങൾ മാനിച്ച് സമാജ്‌വാദി പാർട്ടി നേതാവിന് ഭാരതരത്‌ന നൽകണമെന്ന് അഭ്യർത്ഥിക്കുന്നു എന്നാണ് മഹാരാഷ്‌ട്ര കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് മുഹമ്മദ് ആരിഫ് നസീം ഖാൻ കത്തിൽ പറയുന്നത്.
മുലായം സിംഗ് യാദവിന് ഭാരതരത്‌നം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് പ്രധാനമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. അതേസമയം, 1990 നവംബർ 2-ന് അയോദ്ധ്യയിൽ കർസേവകർക്ക് നേരെ അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ വെടിയുതിർത്തിട്ട് 32 വർഷം തികഞ്ഞു. ഉത്തർപ്രദേശിലെ മുലായം സിംഗ് സർക്കാർ രാമഭക്തർക്കെതിരെ നരനായാട്ട് നടത്തിയ വേദന ഇന്നും കർസേവകരുടെ കുടുംബങ്ങളിൽ എരിയുകയാണ്.
Comments