ന്യൂഡൽഹി: റഷ്യ- യുക്രെയ്ൻ യുദ്ധത്തിന് പര്യവസാനം കാണാൻ ഇന്ത്യക്കാകുമോ എന്ന് പരിശോധിച്ച് വിദഗ്ധർ. ഇരു രാജ്യങ്ങൾക്കിടയിൽ സമാധാനത്തിനായി സമ്മർദ്ദം ചെലുത്തുന്നതിൽ ഇന്ത്യയുടെ സാധ്യമായ പങ്കിനെ കുറിച്ചാണ് നയതന്ത്രജ്ഞരും വിദേശനയ വിദഗ്ധരും സൂക്ഷ്മമായി പരിശോധിക്കുന്നത്. ഇന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ റഷ്യൻ പര്യടനത്തിനായി യാത്ര തിരിക്കാനിരിക്കെയാണ് ഈ നടപടി.
റഷ്യയും യുക്രെയ്ൻ തമ്മിൽ ചർച്ച ചെയ്യാൻ തയ്യാറാകാത്തതാണ് യുദ്ധം നീണ്ടുപോകാനുള്ള പ്രധാനകാരണമായി കണക്കാക്കപ്പെടുന്നത്. യുദ്ധഭൂമിയിൽ യുക്രെയ്നാണ് നിലവിൽ മേൽക്കൈ ഉള്ളത്. നിരവധി സൈനികരെയും ഇരു രാജ്യങ്ങൾക്ക് നഷ്ടപ്പെട്ടിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഏതെങ്കിലും രാജ്യങ്ങളുടെ മദ്ധ്യസ്ഥതയിൽ ചർച്ച നടത്താൻ റഷ്യയും യുക്രെയ്ൻ തയ്യാറായേക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് മദ്ധ്യസ്ഥത വഹിക്കാനുള്ള ഇന്ത്യയുടെ സാധ്യതകൾ പരിശോധിക്കുന്നത്.
കഴിഞ്ഞ സെപ്തംബറിൽ ഉസ്‌ബെക്കിസ്ഥാനിൽ നടന്ന ഉച്ചകോടിയിൽ ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സമാധാനത്തിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ വിദേശരാജ്യങ്ങൾ പ്രശംസിച്ചിരുന്നു. ന്യൂസിലാൻഡിൽ നടന്ന ഒരു കോൺഫറൻസിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇന്ത്യയുടെ നിലപാട് ആവർത്തിച്ചിരുന്നു. യുദ്ധത്തിലേർപ്പെട്ടിരിക്കുന്നവർക്ക് ഇരുന്ന് സംസാരിക്കാനുള്ള സാഹചര്യം സുഗമമാക്കണമെന്നും ഇന്ത്യയ്‌ക്ക് അതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അതിന് തയ്യാറാണെന്നുമായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞിരുന്നത്.
നിഷ്പക്ഷമായ ഒരു മൂന്നാം കക്ഷിയുടെ മദ്ധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും ചർച്ചയ്‌ക്കായി താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിൽ, ഇന്ത്യ ഇരു രാജ്യങ്ങൾക്കും വിശ്വാസമുള്ള മദ്ധ്യസ്ഥനായേനെ എന്നാണ് ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ഉയർന്നു വരുന്ന അഭിപ്രായം.
അതേസമയം ദ്വിദിന സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് റഷ്യയിലേക്ക് തിരിക്കും. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി ചർച്ച നടത്തും. വിവിധ മേഖലകളിലെ ഉഭയകക്ഷി -സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യും. യുദ്ധത്തിനെ കുറിച്ചും എസ് ജയശങ്കർ ചർച്ച നടത്തുമെന്നാണ് വിവരം.
Comments