ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി- 20 ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മിൽ ചർച്ച നടത്തി. ടിബറ്റിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് അമേരിക്ക ചൈനയെ അറിയിച്ചു. സിൻജിയാംഗിലും ഹോങ്കോംഗിലും ചൈന പിന്തുടരുന്ന അടിച്ചമർത്തൽ നയങ്ങളിൽ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചു.
തായ്‌വാനിൽ ചൈന നടത്തുന്ന കടന്നുകയറ്റങ്ങളിലും അമേരിക്ക എതിർപ്പ് വ്യക്തമാക്കി. തായ്‌വാനിൽ നിലവിലെ സാഹചര്യത്തിന് വിരുദ്ധമായി നടക്കുന്ന ഏതൊരു കടന്നുകയറ്റങ്ങളും മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്‌ക്കും വലിയ വെല്ലുവിളി ഉയർത്തുമെന്നും അമേരിക്ക ചൈനയെ അറിയിച്ചതായി വൈറ്റ് ഹൗസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ചൈനയിൽ തടവിലാക്കപ്പെട്ടിരിക്കുന്ന അമേരിക്കൻ പൗരന്മാരുടെ കാര്യത്തിൽ അതിയായ ഉത്കണ്ഠയുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. റഷ്യ- യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആണവായുധം പ്രയോഗിക്കപ്പെടുന്ന സാഹചര്യമുണ്ടാകാൻ പാടില്ലെന്ന അമേരിക്കയുടെ അഭിപ്രായം ചൈന ശരിവെച്ചു. കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ സുരക്ഷ, ഭക്ഷ്യ സുരക്ഷ എന്നീ വിഷയങ്ങളിലെ പൊതുവായ കാഴ്ചപ്പാടുകൾ ചൈനയും അമേരിക്കയും പരസ്പരം പങ്കുവെച്ചു.
നിലവിലെ ലോകക്രമത്തിൽ പരസ്പര സഹകരണം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഉടൻ ചൈന സന്ദർശിക്കുമെന്ന് ജോ ബൈഡൻ അറിയിച്ചു.
Comments