ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ചോദ്യക്കടലാസിൽ തെറ്റായ ഓപ്ഷനുകൾ നൽകിയതിനാൽ മാർക്ക് നഷ്ടം വന്ന പട്ടിക ജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിക്ക്, 4 ഗ്രേസ് മാർക്കുകൾ നൽകാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. പരീക്ഷയിൽ 93 മാർക്കായിരുന്നു കട്ട് ഓഫ്. നെഗറ്റീവ് മാർക്ക് ഭയന്ന് വിവാദ ചോദ്യം കുട്ടി അറ്റൻഡ് ചെയ്തിരുന്നില്ല. ഇതോടെ, 92 മാർക്കുകാരനായ കുട്ടിക്ക് അവസരം നഷ്ടമാകുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിലായിരുന്നു ഗ്രേസ് മാർക്ക് നൽകാനുള്ള ഹൈക്കോടതി ഉത്തരവ്.
ഗ്രേസ് മാർക്ക് നൽകി കട്ട് ഓഫ് പരിധിക്കുള്ളിലാക്കണമെന്ന ആവശ്യവുമായി കുട്ടി ആദ്യം സമീപിച്ചത് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയായിരുന്നു. എന്നാൽ ഏജൻസി അപേക്ഷ നിരസിച്ചു. തുടർന്നാണ് കുട്ടിക്ക് ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായത്. ഇതാണ് ഇപ്പോൾ സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്.
പരാതിക്കാരനായ വിദ്യാർത്ഥി, വിവാദ ചോദ്യത്തിന് ഉത്തരം എഴുതിയിരുന്നില്ല. അതിനാൽ ഗ്രേസ് മാർക്ക് നൽകാനാവില്ലെന്നായിരുന്നു നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വാദം. ഇത് അനുവദിച്ചാൽ പരീക്ഷയുടെ സാംഗത്യം തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന ഏജൻസിയുടെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
Comments