ചെന്നൈ: മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരിഖ് തമിഴ്‌നാട്ടിലുടനീളം സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതിന് പിന്നാലെ തമിഴ്നാട് സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാന ഇന്റലിജൻസ് വിഭാഗം നിദ്രയിലാണെന്ന് അണ്ണാമലൈ വിമർശിച്ചു. തീവ്രവാദികളുടെ ഒളിസങ്കേതമായി തമിഴ്നാട് മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പ്രതി മുഹമ്മദ് ഷാരിഖ് കോയമ്പത്തൂരിൽ താമസിച്ചിരുന്നു. ഇക്കാലയളവിൽ മറ്റൊരാളുടെ ആധാർ കാർഡ് ഉപയോഗിച്ച് ഇയാൾ സിം കാർഡ് വാങ്ങിയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. തമിഴ്‌നാട്ടിൽ ഷാരിഖിനെ സഹായിച്ചവരെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനങ്ങൾ തമ്മിൽ സാമ്യം ഉണ്ടെന്നും, അറസ്റ്റിലായ ഷാരിഖിന് കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധമുള്ളതായി സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡിഎംകെ സർക്കാരിന്റെ അനാസ്ഥയും പരാജയവും ചൂണ്ടിക്കാണിച്ചു കൊണ്ട് അണ്ണാമലൈ രംഗത്തു വന്നത്.
അതേസമയം, ഷാരിക് ആലുവയിൽ എത്തിയെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. സ്‌ഫോടനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രതി ഷാരിക് ആലുവയിലെത്തിയത്. ആമസോൺ വഴി ഓർഡർ ചെയ്ത സ്‌ഫോടന സാമഗ്രികൾ ആലുവയിലായിരുന്നു ഡെലിവറി ചെയ്തത്. ഇത് കൈപ്പറ്റാനാണ് പ്രതി കേരളത്തിലെത്തിയതെന്നാണ് പ്രാഥമിക വിവരം. പ്രതിക്ക് എറണാകുളത്തെ ചിലരിൽ നിന്നും സഹായം ലഭിച്ചതായും സൂചനയുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഷാരിക് നിരവധി തവണ കേരളം സന്ദർശിച്ചു. കേരളവും തമിഴ്നാടും തീവ്രവാദികളുടെ വിഹാര കേന്ദ്രമായി മാറുന്നുവെന്നും ഇരു സംസ്ഥാനങ്ങളിലേയും ആഭ്യന്തരം പരാജയമാണെന്നും വിമർശനം ഉയരുന്നുണ്ട്.
Comments