ആദ്യമായി അറേബ്യൻ മണ്ണിൽ വിരുന്നെത്തിയ ലോകകപ്പിൽ അറബ് ശക്തികൾക്ക് നിറംമങ്ങിയ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ഖത്തർ ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോറിനോട് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോറ്റത് ആതിഥേയരെ തീർത്തും നിരാശപ്പെടുത്തി. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആതിഥേയർ ഉദ്ഘാടന മത്സരത്തിൽ തോൽക്കുന്നത്. മൈതാനത്ത് യാതോരു ലക്ഷ്യബോധമില്ലാതെയാണ് ഖത്തർ കളിച്ചത്.
ആദ്യമായി ലോകകപ്പ് കളിക്കുന്നതിന്റെ അങ്കലാപ്പ് ഖത്തർ താരങ്ങളിൽ പ്രകടമായിരുന്നു. ഗ്യാലറിയിൽ ആർത്തിരമ്പിയ സ്വന്തം നാട്ടുകാരുടെ മുന്നിൽ തണുപ്പൻ പ്രകടനമാണ് ഖത്തർ പുറത്തെടുത്തത്. ആസൂത്രിതമായ നീക്കങ്ങളോ മുന്നേറ്റങ്ങളോ നടത്തുന്നതിൽ അവർ പരാജയപ്പെട്ടു. കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ ഇക്വഡോർ ഖത്തറിനെ ഞെട്ടിച്ചതാണ്. ക്യാപ്റ്റൻ
എന്നർ വലൻസിയ നേടിയ ഗോൾ ഓഫ്‌സൈഡ് ആയത് കൊണ്ട് ഖത്തർ കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നാൽ അതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് തന്നെ ഖത്തർ പോസ്റ്റിലേക്ക് വലൻസിയ രണ്ട് തവണ കൂടി നിറയൊഴിച്ചു.
ആദ്യ പകുതിയിൽ തന്നെയാണ് വലൻസിയയുടെ രണ്ട് ഗോളുകളും പിറന്നത്. ആദ്യ മത്സരത്തിലെ തോൽവിയോടെ ഖത്തർ നിലയില്ലാ കയത്തിലേക്കാണ് വീണിരിക്കുന്നത്. എ ഗ്രൂപ്പിൽ കരുത്തരായ നെതർലാന്റ്‌സ്, ആഫ്രിക്കൻ പോരാളികളായ സെനഗൽ എന്നിവരോടാണ് ഇനി ഏറ്റുമുട്ടേണ്ടി വരിക. സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണ്ണമെന്റിൽ ഖത്തറിന് രണ്ടാം പ്രവേശനം ആദ്യ കളിയിലെ പരാജയത്തോടെ ദുഷ്‌കരമായിരിക്കുകയാണ്. ഒരു സമനിലയെങ്കിലും നേടിയാൽ മാനം രക്ഷിക്കാനെങ്കിലും കഴിയും. പോയിന്റുകൾ ഒന്നും നേടാതെ പുറത്തായാൽ കടുത്ത വിമർശനങ്ങളായിരിക്കും പാശ്ചാത്യ മാദ്ധ്യമങ്ങളിൽ നിന്നടക്കം നേരിടേണ്ടി വരിക.
ഉദ്ഘാടന മത്സരത്തിൽ ഖത്തറാണ് പരാജയം ഏറ്റുവാങ്ങിയതെങ്കിൽ രണ്ടാം ദിനത്തിൽ ഊഴം ഇറാന്റെതായിരുന്നു. എല്ലാ ലോകകപ്പുകളിലും എതിരാളികൾക്കെതിരെ കടുത്ത പോരാട്ടം കാഴ്‌ച്ചവെച്ചാണ് ഇറാൻ നാട്ടിലേക്ക് മടങ്ങാറുളളത്. എന്നാൽ ഇംഗ്ലണ്ടിനെതിരായ കളിയിൽ മോശം പ്രകടനമാണ് ഇറാനിയൻ നിര കാഴ്ചവച്ചത്. നാട്ടിലെ പ്രശ്‌നങ്ങൾ കളിക്കാരുടെ പ്രകടനത്തെയും ബാധിച്ച വിധത്തിലാണ് ഇറാനിയൻ താരങ്ങൾ ഗ്രൗണ്ടിൽ പെരുമാറിയത്. രാജ്യത്ത് നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി, മത്സരത്തിൽ ദേശീയ ഗാനം ബഹിഷ്‌കരിക്കാനും ഇറാൻ ടീം മുതിർന്നു. ഖലീഫ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ, മത്സരം തുടങ്ങുന്നതിന് മുൻപ് ദേശീയ ഗാനം മുഴങ്ങിയപ്പോൾ ഇറാൻ ടീം അത് ഏറ്റുചൊല്ലുകയോ വൈകാരിക ഭാവം പ്രകടമാക്കുകയോ ചെയ്തില്ല.
കളിയുടെ തുടക്കത്തിൽ ഗോൾ കീപ്പർ അലിറേസ ബിയറൻവാൻഡ് പരിക്കേറ്റ് മടങ്ങിയത് ഇറാനിയൻ ടീമിന് തിരിച്ചടിയായി. ക്രോസ് തടുക്കാനുള്ള ശ്രമത്തിനിടെ സഹതാരം ഹൊസൈനി മജീദുമായി കൂട്ടിയിടിച്ചായിരുന്നു ബിയറൻവാൻഡിന് പരിക്കേറ്റത്. തുടർന്ന് രണ്ടാം ഗോൾ കീപ്പറായ സയീദ് ഹൊസൈൻ ഹൊസൈനി ആയിരുന്നു ഇറാന് വേണ്ടി വല കാത്തത്. കളിയിലുടനീളം ഇംഗ്ലീഷ് പടയുടെ കരുത്തിന് മുന്നിൽ ചൂളിപോകുന്ന ഇറാൻ ടീമിനെയാണ് കണ്ടത്. ആറ് ഗോളുകൾ വഴങ്ങേണ്ടി വന്നത് ഇറാന്റെ മുന്നോട്ടുളള പ്രയാണത്തെ ബാധിക്കും. ഇംഗ്ലണ്ടിന്റെ ആറാട്ടിനിടയിലും രണ്ട് ഗോളുകൾ തിരിച്ചടിക്കാനായത് മാത്രമാണ് അറബ് ടീമിന് ആശ്വസിക്കാൻ വകയായുളളത്.
Comments