ചെന്നൈ: മാൻദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങൾ റദ്ദാക്കി. ചെന്നൈയിൽ ലാൻഡ് ചെയ്യുന്നതും അവിടെ നിന്നും പറന്നുയരുന്നതുമായ വിമാനങ്ങളാണ് 13 വിമാനങ്ങളാണ് റദ്ദാക്കിയത്. മോശം കാലാവസ്ഥയെ തുടർന്നാണ് തീരുമാനം.
ചെന്നൈ വിമാനത്താവളം അധികൃതർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റദ്ദാക്കിയ വിമാനങ്ങളുടെ ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ അതി ശക്തമായ മഴ തുടരുകയാണ്. കേരളത്തിലും, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിലും മൂടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
അതേസമയം മാൻദൗസ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. എന്നാൽ വരും മണിക്കൂറുകളിൽ ഇതിന്റെ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറും. മണിക്കൂറിൽ 75 കിലോ മീറ്റർ വേഗതയിലാകും ചുഴലിക്കാറ്റ് കര തൊടുക. ഈ സാഹചര്യത്തിൽ വിപുലമായ മുന്നൊരുക്കങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തമിഴ്‌നാട്ടിലെ തീരമേഖലകളിലും ചുഴലിക്കാറ്റിന്റെ സ്വാധീനം ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. 300 ഓളം ദുരിതാശ്വാസ ക്യാമ്പുകൾ ആണ് സംസ്ഥാനത്ത് തുറന്നിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Comments