അൽവാർ: അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്നതിനിടെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ചൈനയെപ്പറ്റി പറയുമ്പോൾ കേന്ദ്രസർക്കാർ സിംഹത്തെപ്പോലെയും, പെരുമാറ്റം എലിയെപ്പോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന് സ്വാതന്ത്ര്യം നേടി കൊടുത്തത് കോൺഗ്രസ് മാത്രമാണ്. ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും പോലുള്ളവർ രാജ്യത്തിന് വേണ്ടി ത്യാഗം സഹിച്ചു. ബിജെപിക്കാരുടെ ഒരു പട്ടിപോലും രാജ്യത്തിന് വേണ്ടി മരിച്ചിട്ടില്ല എന്നും ഖാർഗെ പറഞ്ഞു. രാജസ്ഥാനിലെ അൽവാറിൽ ഭാരത് ജോഡോ യാത്രയ്‌ക്കിടെ നടന്ന റാലിയിലാണ് കോൺഗ്രസ് മാത്രമാണ് ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത് എന്ന അവകാശവാദം ഖാർഗെ ഉയർത്തിയത്.
’20 സൈനികർ ഗാൽവാനിലെ അതിർത്തിയിൽ വീരമൃത്യു വരിച്ചതിന് ശേഷം, ചൈനീസ് പ്രസിഡന്റിനെ മോദി 18 തവണ കണ്ടു. ചർച്ചകൾക്കു ശേഷവും എന്തുകൊണ്ടാണ് അതിർത്തികളിൽ സംഘർഷം ഉണ്ടാകുന്നത്? ചൈനയെപ്പറ്റി പറയുമ്പോൾ ബിജെപി സർക്കാർ സിംഹത്തെപ്പോലെയാണ്. എന്നാൽ, പെരുമാറ്റം എലിയെപ്പോലെയും. വിഷയം ചർച്ചയ്‌ക്ക് വരുമ്പോൾ അവർ ഒളിച്ചോടി പോവുകയാണ്. എന്തിനെപ്പറ്റി എങ്കിലും ചൂണ്ടിക്കാണിച്ചാൽ കോൺഗ്രസിനെ ഭയപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ, കോൺഗ്രസിനെ ഭയപ്പെടുത്താൻ ആർക്കും കഴിയില്ല’.
കോൺഗ്രസാണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം വാങ്ങി നൽകിയത്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഉൾപ്പെടെ നിരവധി നേതാക്കൾ ഇന്ത്യയ്‌ക്ക് വേണ്ടി ത്യാഗം സഹിച്ചു. ബിജെപിക്കാരുടെ വീട്ടിലെ പട്ടി പോലും രാജ്യത്തിന് വേണ്ടി ചത്തിട്ടില്ല. പിന്നെയെങ്ങനെ അവർ ദേശസ്നേഹികളാകും. കോൺഗ്രസ് രാജ്യത്തിനൊപ്പമാണ്, രാജ്യസുരക്ഷയ്‌ക്കും. ഞങ്ങൾ ഈ രാജ്യത്തെ സംരക്ഷിക്കും’ എന്നും ഖാർഗെ പറഞ്ഞു.
Comments