ബ്രസീലിയ: ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ഇരു വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങൾ തകരാറിലായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെ എലവേറ്റഡ് കെയറിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ അർബുദം മൂർച്ഛിച്ചതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പെലെയുടെ മകളെ ഉദ്ധരിച്ചുകൊണ്ടാണ് മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നത്. തങ്ങളുടെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം തത്കാലത്തേക്ക് മാറ്റിവെച്ചിരിക്കുന്നുവെന്ന് പെലെയുടെ മകൾ കെലെ നാസിമെന്റോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആരാധകരുടെ പിന്തുണകൾക്ക് നന്ദി. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ആശുപത്രിയിൽ തന്നെ തുടരാനാണ് തങ്ങളുടെ തീരുമാനം. പിതാവിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്പപ്പോൾ തന്നെ ആളുകളിലേക്ക് എത്തിക്കുമെന്നും കെലെ വ്യക്തമാക്കി.
ശ്വസന നാളത്തിലെ അണുബാധയെ തുടർന്ന് കഴിഞ്ഞ നവംബറിലാണ് പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ഇതിനിടെ പെലെയുടെ ആരോഗ്യനില വഷളാവുകയും പിന്നീട് പതിയെ മെച്ചപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആരോഗ്യനില മോശമായതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സെപ്തംബറിൽ അദ്ദേഹത്തിന്റെ വൻ കുടലിൽ നിന്നും ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു.















