തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കാൻ കഴിയുന്നതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ആദ്യ അന്വേഷണത്തിൽ ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തി.
ചില നിർണായക വിവരങ്ങൾ ലോക്കൽ പോലീസ് ശേഖരിക്കാതെയാണ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്നാണ് അന്വേഷണസംഘത്തിന്റെ പുതിയ കണ്ടെത്തൽ. മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വാതിൽ വഴി ഒരാൾക്ക് രക്ഷപ്പെടാനുള്ള സാദ്ധ്യതയുള്ളതായും റിപ്പോർട്ടിൽ പറയുന്നു. മൊഴിയിലെ വൈരുദ്ധ്യങ്ങൾ പരിശോധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെയോ ക്രൈം ബ്രാഞ്ചിനെയോ നിയോഗിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
നയനയുടെ മരണകാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകളേറിയത്. ഇതേ തുടർന്നാണ് ഡിസിആർബി അസി. കമ്മീഷണർ തുടരന്വേഷണ സാദ്ധ്യതകൾ പരിശോധിച്ചത്. നയനയുടേത് കൊലപാതകമല്ലെന്നും, നയനയ്‌ക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേക തരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പോലീസിന്റെ നിരീക്ഷണം. ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ വിലയിരുത്തൽ. ഈ റിപ്പോർട്ട് സ്ഥിരീകരിക്കാൻ കഴിയുന്നതല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2019 ഫെബ്രുവരി 23-ന് രാത്രിയിലാണ് സുഹൃത്തുക്കൾ നയനയെ അബോധാവസ്ഥയിൽ ആൽത്തറയിലുള്ള വാടക വീട്ടിനുള്ളിൽ കണ്ടെത്തിയത്. പൂട്ടിയിട്ടിരുന്ന വാതിലുകൾ തുറന്നാണ് അകത്ത് കയറിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം കണ്ടെത്തിയ മുറി തള്ളിത്തുറന്നുവെന്നാണ് മൊഴി. വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് വീടിന്റെ വാതിൽ തുറന്നത്. അങ്ങനെയെങ്കിൽ നയന ഉപയോഗിച്ചിരുന്ന താക്കോൽ എവിടെ എന്ന് മഹസറിൽ പറയുന്നില്ല. 22-ന് രാത്രിയിൽ അമ്മയുമായി നയന അര മണിക്കൂർ നേരം സംസാരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയമായി തുടക്കം മുതൽ അന്വേഷണം വേണമെന്നും ഇതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്നുമാണ് പുതിയ സംഘത്തിന്റെ നിർദ്ദേശം.
Comments