കാബൂൾ: മോദി സർക്കാരിന്റെ 2023-2024 ബജറ്റിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് താലിബാൻ ഭരണകൂടം. അഫ്ഗാനിസ്ഥാനിലേക്ക് 200 കോടി രൂപയുടെ വികസന സഹായമാണ് ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചത്.
അഫ്ഗാനിസ്ഥാന് വേണ്ടി ഇന്ത്യ നൽകുന്ന വികസന സഹായങ്ങളെ അഭിനന്ദിക്കുന്നു. ഇത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും വിശ്വാസവും ഊട്ടിഉറപ്പിക്കുന്നതിന് സഹായകമാകും. താലിബാൻ വക്താവ് സുഹൈൽ ഷഹീൻ അന്തർ ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയുടെ ധനസഹായത്താൽ അഫ്ഗാനിസ്ഥാനിൽ നിരവധി പദ്ധതികൾ മുമ്പ് ഉണ്ടായിരുന്നു. ഈ പദ്ധതികളുടെ പ്രവർത്തനം ഇന്ത്യ പുനരാരംഭിച്ചാൽ, അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. നിലവിൽ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ ദാരിദ്ര്യവും തൊഴിലില്ലായ്മയും നേരിടുന്നുണ്ട്. അതിനാൽ ഈ വികസന പദ്ധതികൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
താലിബാൻ കാബൂൾ പിടിച്ചടക്കിയതിനുശേഷം രണ്ടാംതവണയാണ് അഫ്ഗാൻ ജനതയെ ഇന്ത്യ സഹായിക്കുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റിലും 200 കോടി രൂപയാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിർമല സീതാരാമനും താലിബാൻ നന്ദി അറിയിക്കുകയു ചെയ്തു.
Comments