ന്യൂഡൽഹി: കേരള സർക്കാർ നടപ്പാക്കുന്ന ഇന്ധന സെസിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംഭവത്തിൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് മാദ്ധ്യമങ്ങൾ സമീപിച്ചപ്പോൾ പ്രതികരിക്കാൻ കൂട്ടാക്കാതെ മൈക്കുകൾ ഇടയിലൂടെ കാറിൽ കയറുകയാണ് അദ്ദേഹം ചെയ്തത്. കേരളത്തിലുളള നേതാക്കളോട് ചോദിക്കണം എന്നായിരുന്നു കാറിൽ ഇരുന്ന് കൊണ്ട് മാദ്ധ്യമങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടി.
ഇന്ധന സെസിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ക്ഷുഭിതനാകുകയാണ് ചെയ്തത്. കേന്ദ്ര സർക്കാരാണ് പെട്രോൾ വല ഉയർതത്തുന്നതെന്നും ആർക്കും അതിലൊന്നും മിണ്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു. ബൂർഷ്വാ മാദ്ധ്യമങ്ങൾ ചെറിയ കാര്യങ്ങൾ പോലും പെരുപ്പിച്ച് കാട്ടുന്നതായും ഗോവിന്ദൻ ആരോപിച്ചു.
പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയതിനെതിരെ കടുത്ത പ്രതിഷേധമാണ് സർക്കാർ നേരിടുന്നത്. മുന്നണിക്ക് അകത്തു നിന്നുതന്നെ നിരവധി വിമർശനങ്ങൾ ഇതിനോടകം ഉയർന്നുകഴിഞ്ഞു.
സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് ബജറ്റെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിന്റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് നമ്മുടേത്. നമ്മുടെ കാർഷിക വ്യവസായ മേഖലകൾ പുത്തനുണർവിന്റെ പടവുകളിലാണ്. ഈ വികസനയാത്രയ്‌ക്ക് വേഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Comments