ശ്രീനഗർ: സുരക്ഷാ ഉദ്യോഗസ്ഥരുടെ ത്യാഗങ്ങൾ രാജ്യത്തിന്റെ അഖണ്ഡത നിലനിർത്തിയെന്ന് ഡെമോക്രാറ്റിക് ആസാദ് പാർട്ടി (ഡിഎപി) ചെയർമാൻ ഗുലാം നബി ആസാദ്. ജീവൻ പണയം വെച്ചാണ് സൈന്യത്തിലെയും മറ്റ് അർദ്ധസൈനിക വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതെന്നും വിട്ടുവീഴ്ചയില്ലാതെ അവർ സുരക്ഷ ചുമതല നിറവേറ്റുന്നതു കൊണ്ടാണ് ജനങ്ങൾ സമാധാനത്തോടെ ഉറങ്ങുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
‘നമ്മുടെ രാജ്യം സാമ്പത്തിക ശക്തിയായി വളർന്നു. മാത്രമല്ല, 1947 മുതലുള്ള മിക്ക യുദ്ധങ്ങളിലും ശത്രുക്കളെ നിലംപരിശാക്കുകയും വിജയിക്കുകയും ചെയ്‌തതിനാൽ നമ്മൾ ഇന്ന് അഭിമാനിക്കുന്നു. ഇന്ത്യയിലെ പൗരന്മാരെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനം തോന്നുന്നു’.
‘നമ്മുടെ സൈനികരും മറ്റ് അർദ്ധസൈനിക സേനകളും നടത്തിയ ത്യാഗങ്ങൾ രാജ്യത്തിന്റെ അഖണ്ഡത നിലനിർത്തി. തീവ്രവാദത്തിനെതിരെ പോരാടുന്നതിലും ശത്രുക്കളിൽ നിന്ന് അതിർത്തികൾ സംരക്ഷിക്കുന്നതിലും അവർ നിസ്വാർത്ഥരാണ്. ചിലപ്പോഴൊക്കെ ജീവൻ പണയം വെച്ച് ഈ മനുഷ്യർ നൽകുന്ന അക്ഷീണവും വിട്ടുവീഴ്ചയില്ലാത്തതുമായ സുരക്ഷ ഒന്നുകൊണ്ട് മാത്രമാണ് രാജ്യത്തെ മുഴുവൻ ജനങ്ങളും രാത്രിയിൽ സമാധാനത്തോടെ ഉറങ്ങുന്നത്’ എന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
Comments