ബ്യൂണസ് ഐറിസ്: നിയമ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ എട്ട് അർജന്റീൻ റഗ്ബി താരങ്ങൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ദോലോറസ് കോടതിയാണ് താരങ്ങൾക്ക് ശിക്ഷ വിധിച്ചത്. അർജന്റീനയിൽ 35 വർഷമാണ് ജീവപര്യന്തം ശിക്ഷയുടെ കാലാവധി. കേസിൽ കൂട്ടുപ്രതികളായ മൂന്ന് പേർക്ക് 15 വർഷം തടവിനും കോടതി ശിക്ഷിച്ചു. നിശാക്ലബ്ബിൽ 18-കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
പരാഗ്വയൻ കുടിയേറ്റക്കാരുടെ ഏക മകനായ ഫെർണാണ്ടോ ബേസ് സോസ ആണ് കൊല്ലപ്പെട്ടത്. കടൽത്തീര നഗരമായ വില്ല ഗെസലിലെ ഒരു നിശാക്ലബിൽ വച്ച് റഗ്ബി താരങ്ങളും ബേസ് സോസയും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ റഗ്ബി കളിക്കാർ സോസയെ കൂട്ടത്തോടെ നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു.
ക്രൂര മർദ്ദനമേറ്റ സോസ സംഭവസ്ഥലത്ത് തന്നെ മരിച്ചു. താരങ്ങളിൽ ചിലർ സോസയ്‌ക്ക് നേരെ വംശീയാധിക്ഷേപം നടത്തുന്നതും മർദ്ദിക്കുന്നതിന്റെയും വീഡിയോ പുറത്തുവരികയും ചെയ്തു. 2020 ജനുവരിയിൽ നടന്ന ക്രൂര കൊലപാതകം, സമീപ വർഷങ്ങളിൽ അർജന്റീനയിൽ രജിസ്റ്റർ ചെയ്ത ഹൈ-പ്രൊഫൈൽ കേസുകളിൽ ഒന്നാണ്.
Comments