ഡമാസ്‌കസ്: തുർക്കിയിലും സിറിയലും ഉണ്ടായ ഭൂകമ്പത്തിൽ മരണം 21,000 കടന്നു. 75000 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അതേ സമയം ഐക്യരാഷ്‌ട്ര സഭയുടെ ആദ്യ രക്ഷാദൗത്യ സംഘം ദുരിതബാധിത മേഖലയിൽ എത്തി. വിമതർ നിയന്ത്രിക്കുന്ന സിറിയയുടെ വിവിധ ഭാഗങ്ങളിലും സംഘം സഹായം എത്തിച്ചു. അവശ്യ മരുന്നുകളുടെ ദൗർലഭ്യം നേരിടുന്നതിനാൽ ഭൂകമ്പത്തിൽ അതിജീവിച്ചവർ പോലും മരണപ്പെട്ടേക്കാമെന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ഇന്ത്യയുടെ ദുരിത മേഖലയിലെ രക്ഷാദൗത്യം ഓപ്പറേഷൻ ദോസ്ത് പുരോഗമിക്കുകയാണ്. ഇന്ത്യൻ സൈന്യം തുർക്കിയിലെ ഹതായിയിൽ ആശുപത്രി തുറന്നിരിന്നു. ലോകബാങ്ക് 1.78 ബില്ല്യാൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങൾ തുർക്കിയിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. തുർക്കിയിലെ ഇസ്താംബൂളിലും അദാനയിലും ഇന്ത്യ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 6 ടൺ അവശ്യ വസ്തുക്കളാണ് വ്യോമ സേന വിമാനങ്ങളില് ഇന്ത്യ ദുരിത മേഖലയിൽ എത്തിച്ചു നൽകിയത്.
റോഡുകൾ തകർന്നതും അതിശൈത്യവും രക്ഷാ ദൗത്യത്തെ ബാധിക്കുന്നുണ്ട്. 2.3 കോടി ജനങ്ങളെ ഭൂകമ്പം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.
ലോകത്തിൽ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് തുർക്കി. രാജ്യത്ത് 1939-ൽ നടന്ന ഭൂകമ്പത്തിൽ 33,000 പേരും 1999-ൽ 17,000 പേരും മരിച്ചിരുന്നു.
Comments