അഗർത്തല: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കാലിൽവീണ് ആശിർവാദം വാങ്ങി ത്രിപുരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി. സൂര്യാംനി നഗറിൽ നിന്നും ജനവിധി തേടുന്ന ശുശാന്ത് ചക്രബർത്തിയാണ് പൊതുവേദിൽവെച്ച് സീതാറാം യെച്ചൂരിയുടെ കാലിൽവീണത്. കോൺഗ്രസും സിപിഎമ്മും കൈകോർത്ത് മത്സരിക്കുന്ന ത്രിപുരയിൽ മുന്നണി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് ഈ വിചിത്രം സംഭവം.
ബംഗാൾ മോഡൽ തിരഞ്ഞെടുപ്പാണ് ഇത്തവണ ത്രിപുരയിൽ അരങ്ങേറുന്നത്. ഒരു പക്ഷത്ത് ബിജെപി, സഖ്യകക്ഷിയായ ഐപിഎഫ്റ്റി എന്നിവരും മറുപക്ഷത്ത് കോൺഗ്രസ്- സിപിഎം സഖ്യവും എന്നതാണ് തിരഞ്ഞെടുപ്പ് ചിത്രം. പ്രദേശിക പാർട്ടിയായ തിപ്രമോത്തയുമായി കോൺഗ്രസ്- സിപിഎം സഖ്യം ധാരണയിലെത്തിയതായാണ് ലഭിക്കുന്ന സൂചന. ത്രിണമൂൽ കോൺഗ്രസും ഒരു ബലപരീക്ഷണത്തിനായി ഇറങ്ങുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ത്രിപുരയിൽ എത്തും. വിവിധ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ റിജിബ് ഭട്ടാചാര്യ, തിരഞ്ഞെടുപ്പ് ചുമതലയുള്ള മഹേഷ് ശർമ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. തുടർന്ന് സംസ്ഥാനത്ത് രണ്ടിടങ്ങളിലായി റാലിയിൽ പങ്കെടുക്കും. ധലായ് ജില്ലയിലെ അംബാസയിൽ ഉച്ചയ്‌ക്ക് 12 മണിയോടെ ആദ്യ റാലിയിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ഗോമതിയിലും പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും.
സമരങ്ങൾക്കും കലാപങ്ങൾക്കും പേരുകേട്ട സംസ്ഥാനമായിരുന്നു ത്രിപുരയെന്നും ഇപ്പോൾ സമാധാനത്തിനും സമൃദ്ധിയിക്കും വികസനത്തിനും പേരുകേട്ട നാടായി മാറി ത്രിപുരയെന്നാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പറഞ്ഞത്. ഫെബ്രുവരി 16-നാണ് ത്രിപുരയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Comments