ബെംഗളൂരു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്റോ ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ബെംഗളൂരുവിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിൽ പരിപാടി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 12 മുതൽ 17 വരെ ബെംഗളൂരുവിലാണ് പരിപാടി നടക്കുന്നത്.
പതിനാലാമത് എയ്റോ ഇന്ത്യ പരിപാടിയുടെ ആപ്ത വാക്യം ‘റൺവേ ടൂ എ ബില്യൺ ഓപ്പർച്യൂണിറ്റീസ്’ എന്നാണ്. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപാടിനാണ് പരിപാടി കൂടുതൽ ഊന്നൽ നൽകുന്നത്. പരിപാടിയിൽ രാജ്യം തദ്ദേശീയമായി തയ്യാറാക്കിയ നിരവധി സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കും
അഞ്ച് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കാൻ 737 കാഴ്‌ച്ചക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 94 പേർ 30 വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. പ്രദർശനത്തിൽ നിരവധി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനങ്ങൾ അവതരിപ്പിക്കുമെന്ന് വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. എയ്‌റോ ഇന്ത്യ ഷോയിൽ ഇന്ത്യ പവലിയൻ ഉണ്ടായിരിക്കും. ഈ മേഖലയിലെ ഇന്ത്യയുടെ വളർച്ച പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ ഭാരം കുറഞ്ഞ ഒറ്റ എഞ്ചിൻ സൂപ്പർസോണിക് യുദ്ധവിമാനമായ തേജസ് ഇന്ത്യൻ പവലിയന്റെ മുഖ്യാകർഷണമായിരിക്കും. വ്യോമാഭ്യാസ പ്രകടനങ്ങൾക്ക് പുറമെ എയ്‌റോ ഷോ 2023-ൽ ചർച്ചകളും സെമിനാറുകളും ഉണ്ടാകും. ഫെബ്രുവരി 13-ന് എയ്‌റോസ്‌പേസ്, ഡിഫൻസ് ഇൻഡസ്ട്രീസിന്റെ ‘സിഇഒമാരുടെ സമ്മേളനത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷത വഹിക്കും.
Comments