ന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട് സത്യേന്ദർ ജെയിനെ സിബിഐ ചോദ്യം ചെയ്തു. നിലവിൽ കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുകയാണ് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെട്ട കുംഭകോണ കേസിൽ ഇയാൾക്കും പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന വിജയ് നായരെയും സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ആം ആദ്മി പാർട്ടിയുടെ വാർത്താവിതരണ വിഭാഗം മേധാവിയായിരുന്നു വിജയ് നായർ.
മദ്യനയ അഴിമതി കുംഭകോണ കേസുമായി ബന്ധപ്പെട്ട് നിരവധിപേരെ ഇതിനോടകം സിബിഐയും ഇഡിയും അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 11-ന് കുംഭകോണ അഴിമതിയുമായി ബന്ധപ്പെട്ട് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകനായ രാഘവ് മകുന്ദയെ കസ്റ്റഡിയിലെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ഇഡിയുടെ നടപടി സ്വീകരിച്ചത്.
ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന ഒമ്പതാമത്തെ അറസ്റ്റാണ് രാഘവിന്റേത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് അനധികൃതമായി പണം കൈമാറിയെന്നാണ് ഇഡി കണ്ടെത്തിയത്.
Comments