ചെന്നൈ : കൃഷ്ണഗിരി ജില്ലയിൽ സൈനികൻ കൊല്ലപ്പെട്ട സംഭവത്തിൽ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സൈനികൻ കൊല്ലപ്പെട്ടിട്ടും വിഷയത്തിൽ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ഡിഎംകെ സർക്കാരിനെതിരെ തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രംഗത്ത് എത്തിയത്.
അതേസമയം സൈനികൻ കൊല്ലപ്പെട്ട കേസിൽ ഡിഎംകെ നേതാവ് ചിന്നസ്വാമി എന്ന വാർഡ് കൗൺസിലർ പ്രതിയാണ്. ഡിഎംകെയ്‌ക്ക് സൈനികരോട് ബഹുമാനമില്ലെന്നും സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താൻ കഴിയുന്നില്ലെന്നും അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ തമിഴ്നാട്ടിൽ ബിജെപി വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അവധിക്കായി തമിഴ്‌നാട്ടിൽ എത്തിയ സൈനിക ഉദ്യോഗസ്ഥനെ ചെറിയ പ്രശ്‌നത്തിന്റെ പേരിൽ ഡിഎംകെ പ്രവർത്തകർ ആക്രമിച്ചു. ഡിഎംകെ കൗൺസിലർ ഉൾപ്പെടെയുള്ള ഒരു സംഘം ആളുകൾ സൈനികന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സൈനികനെ മർദ്ദിച്ചവശനാക്കുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിൽ ഇത് ആദ്യ സംഭവമല്ല. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഒരു സിആർപിഎഫ് ഉദ്യോഗസ്ഥൻ ഒരു പോസ്റ്റ് ഇട്ടു, അതിൽ പ്രദേശവാസികൾ സിആർപിഎഫ് ഉദ്യോഗസ്ഥന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും അദ്ധേഹത്തിന്റെ അച്ഛനെയും അമ്മയെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ തമിഴ്നാട്ടിലെ ജനങ്ങൾക്ക് അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു പോസ്റ്റിടാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
രാജ്യത്തിന് വേണ്ടി പോരാടുകയും എല്ലാവരെയും പ്രതിനിധീകരിക്കുകയും ചെയ്യുന്ന സൈനികർ ചെറിയ പ്രശ്‌നങ്ങളുടെ പേരിൽ തമിഴ്‌നാട്ടിൽ ക്രൂരമായി ആക്രമിക്കപ്പെടുന്നുവെന്ന് കെ അണ്ണാമലൈ പറഞ്ഞു.
അതേസമയം ഇന്ത്യൻ ആർമി സൈനികനെ കൊലപ്പെടുത്തിയ കേസിൽ ഡിഎംകെ കൗൺസിലർ ചിന്നസാമിയെ തമിഴ്‌നാട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സൈനികനും സഹോദരനും പ്രദേശത്തെ പൈപ്പിൽ നിന്നും വെളളമെടുക്കുമ്പോൾ ഡിഎംകെ വാർഡ് കൗൺസിലർ ഇടപെട്ട് തടഞ്ഞു. ഇത് ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ഫെബ്രുവരി 8 ന് ഡിഎംകെ നേതാവ് ഉൾപ്പെടെയുള്ള ഒരു സംഘം സൈനികനെ വീട്ടിൽ കയറി ക്രൂരമായി മർദിക്കുകയും തുടർന്ന് മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ അദ്ദേഹം ഇന്നലെ മരണത്തിന് കീഴടങ്ങി.
Comments