ഡൽഹി: ഹജ്ജ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയ്‌ക്ക് കനത്ത തിരിച്ചടി. ഡൽഹി ഹജ് കമ്മിറ്റിയുടെ പുതിയ ചെയർമാനായി ബിജെപിയുടെ കൗസർ ജഹാൻ തിരഞ്ഞെടുക്കപ്പെട്ടു. അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് എഎപിക്ക് ഡൽഹി ഹജ്ജ് കമ്മിറ്റിയുടെ സ്ഥാനം നഷ്ടമാകുന്നത്.
ഡൽഹിയുടെ ചരിത്രത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം വഹിക്കുന്ന രണ്ടാമത്തെ വനിതയാണ് കൗസർ ജഹാൻ. അതുകൊണ്ട് തന്നെ കൗസറിന്റെ നിയമനം ചരിത്രപരമാണെന്ന് ബിജെപി പറഞ്ഞു. ഡൽഹി കോൺഗ്രസ് മുൻ അദ്ധ്യക്ഷ തജ്ദാർ ബാബറായിരുന്നു ഇതിനു മുമ്പ് ഈ പദവി വഹിച്ചിരുന്ന ഏക വനിത.
പുതിയ ചെയർമാനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. മുഹമ്മദ് സാദും മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും അടക്കമുള്ളവർ ജഹാനെ പിന്തുണയ്‌ക്കുകയായിരുന്നു. ‘ഡൽഹി ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കൗസർ ജഹാന് അഭിനന്ദനങ്ങൾ. ഡൽഹി ഹജ്ജ് കമ്മിറ്റിയിലെ ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തോടെ മുസ്ലീം സമുദായം രാജ്യത്തിന്റെ വികസനത്തിനൊപ്പമാണെന്ന് വ്യക്തമായിരിക്കുന്നു’ എന്ന് ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ദേവ പറഞ്ഞു.
Comments