ബെംഗുളൂരു: ജൽ ജീവൻ പദ്ധതിയുടെ ഭാഗമായുള്ള ജലസേചന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. 2,500 കോടി രൂപ മുതൽ മുടക്കിൽ ശിവെമാഗ്ഗെ, ബൽഗാവി ജില്ലകളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ജില്ലയിലെ 13 ലക്ഷത്തിലധികം ജനങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
രാജ്യത്തെ എല്ലാ ഭവനങ്ങളിലും ശുദ്ധമായ കുടിവെള്ള എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ജൽ ജീവൻ മിഷൻ പദ്ധതിക്ക് തുടക്കമിട്ടത്. കഴിഞ്ഞ ആറാം തീയതി കർണാടകയിലെ തിപ്തൂരിലും ചിക്കനായകഹനഹള്ളിയിലും രണ്ട് ജൽജീവൻ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു. നിരവധി ഗ്രാമങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന തിപ്തൂർ ജലസേചന പദ്ധതിക്ക് 430 കോടിരൂപയാണ് മുതൽമുടക്ക്.
ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്ന എല്ലാ മേഖലയിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ പദ്ധതിയിലൂടെ സഹായകമാകും. കഴിഞ്ഞ വർഷം അവസാനം ഗൂജറാത്തിലെ നിരവധി പ്രദേശങ്ങളിൽ പ്രധാനമന്ത്രി ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു.
2019ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജൽ ജീവൻ പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യൻ ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും 2024 ഓടെ കുടിവെള്ളം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനകം 20 കോടിയോളം വീടുകളിൽ പദ്ധതിയുടെ ഭാഗമായി കുടിവെള്ള കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്.
Comments