ന്യൂഡൽഹി : ട്വിറ്റർ ഉടമയും ടെസ്ല സിഇഒയുമായ എലോൺ മസ്‌ക്കിന് ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന പദവി വീണ്ടും നഷ്ടമായി. രണ്ട് ദിവസം മുൻപാണ് സ്ഥാനം മസ്‌ക് തിരിച്ചുപിടിച്ചത്. ഒരു ദിവസം കൊണ്ട് ഏകദേശം 2 ബില്യൺ ഡോളർ നഷ്ടപ്പെട്ട് വീണ്ടും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഫ്രഞ്ച് ആഡംബര ബ്രാൻഡായ ലൂയി വിറ്റൺ സിഇഒ ബെർണാഡ് അർനോൾട്ട് മസ്‌കിനെ പിന്തള്ളി വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്.
ടെസ്ലയുടെ ഓഹരികൾ 5 ശതമാനത്തിലധികം ഇടിഞ്ഞതോടെ മസ്‌കിന് ഒരു ദിവസം കൊണ്ട് ഏകദേശം 1.91 ബില്യൺ ഡോളർ നഷ്ടപ്പെട്ടു. ബ്ലൂംബെർഗിന്റെ ബില്യണയേഴ്സ് ഇൻഡക്സിന്റെ കണക്കനുസരിച്ച് ഇലോൺ മസ്‌കിന്റെ ആകെ ആസ്തി 176 ബില്യൺ യുഎസ് ഡോളറാണ്. നിലവിലെ ലോക ധനികനായ ബെർണാഡ് അർനോൾട്ടിന്റെ ഓഹരി 187 ബില്യൺ യുഎസ് ഡോളറായി വർദ്ധിച്ചിരിക്കുകയാണ്. 2022-ൽ മാസങ്ങളോളം ലോകധനികന്റെ പട്ടികയിൽ ഒന്നാം സ്ഥാനം മസ്‌കിനായിരുന്നു.
അതേസമയം, ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ പട്ടികയിൽ ജെസ് ബെസോസ്, ബിൽ ഗേറ്റ്സ്, വാറൻ ബഫറ്റ് എന്നിവർക്ക് ശേഷം അർനോൾട്ടും മസ്‌ക്കും ആദ്യ 5 ധനികരുടെ പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി നിലവിൽ 79.9 ബില്യൺ യുഎസ് ഡോളറിന്റെ ആസ്ഥിയുമായി പതിനൊന്നാം സ്ഥാനത്താണ്.
Comments