എറണാകുളം: കൊച്ചിയിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് എറണാകുളം കളക്ടർ രേണു രാജ്. നാളെ ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങണമെന്നും അത്യാവശ്യമല്ലാത്ത കച്ചവട സ്ഥാപനങ്ങൾ തുറക്കരുതെന്നും നിർദേശത്തിൽ പറയുന്നു. കടകൾ പൂട്ടിയിടാൻ കർശന നിർദേശം നൽകുന്നില്ലെന്നും എന്നാൽ ജനങ്ങൾ സഹകരിക്കന്നമെന്ന് കളക്ടർ പറഞ്ഞു.
ബ്രഹ്‌മപുരത്തെ തീയണയ്‌ക്കാൻ ശ്രമം ഊർജിതമാക്കുമെന്നും രേണു രാജ് അറിയിച്ചിട്ടുണ്ട്. ശക്തിയേറിയ മോട്ടറുകൾ എത്തിച്ച് സമീപത്തെ പുഴയിൽ നിന്നും വെള്ളം പമ്പ് ചെയ്യും. അഗ്നിരക്ഷാസേന തന്നെ ശ്രമം തുടരണമെന്നും കളക്ടർ നിർദേശിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ പ്രയോജനപ്പെടില്ലെന്നാണ് വിലയിരുത്തലെന്നും നാളെ വൈകുന്നേരത്തോടെ തീ നിയന്ത്രണ വിധേയമാക്കുമെന്നും കളക്ടർ പറഞ്ഞു.
തീ നിയന്ത്രിക്കുന്നതിനായി നേവിയുടെ സഹായവും തേടിയിരുന്നു. 20 ഫയർഫോഴ്‌സ് യൂണിറ്റിനു പുറമേ കൂടുതൽ യൂണിറ്റുകൾ ഉപയോഗിക്കുമെന്നും കളക്ടർ അറിയിച്ചു. ബ്രഹ്‌മപുരത്ത് ഓക്‌സിജൻ കിയോസ്‌കുകൾ സ്ഥാപിക്കും. ആശുപത്രികളിലും പ്രത്യേക സംവിധാനമൊരുക്കും. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ സർക്കാർ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയതായും അറിയിച്ചിട്ടുണ്ട്. നഗരത്തിലെ മാലിന്യം താത്കാലികമായി മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
Comments