തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്‌ക്ക് ഉപയോഗിക്കുന്ന ചുടുക്കല്ല് നഗരസഭ ശേഖരിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. കല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക് പുഴ ചുമത്തുമെന്നും മേയർ വ്യക്തമാക്കി. ഇത്തരത്തിൽ ശേഖരിക്കുന്ന ചുടുക്കല്ല് ലൈഫ് പദ്ധതിയ്‌ക്കുള്ള ഭവന നിർമ്മാണത്തിന് ഉപയോഗിക്കുമെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. ഇതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ച് ശുചീകരണ വേളയിൽ തന്നെ ശേഖരിക്കാനാണ് പദ്ധതിയിടുന്നത്.
പൊങ്കാലയ്‌ക്കുള്ള മൺപാത്രങ്ങളിലെ മായം പരിശോധിക്കാൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയക്കുമെന്നും മേയർ കൂട്ടിച്ചേർത്തു. പൊങ്കാല ശുചീകരണത്തിനുള്ള വാഹനങ്ങളും മേയർ ഫളാഗ് ഓഫ് ചെയ്തു. പൊങ്കാലയ്‌ക്കായി 5.16 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് നടത്തിയതെന്നും മേയർ പറഞ്ഞു.
മാർച്ച് ഏഴിനാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. കൊറോണ മഹാമാരിയ്‌ക്ക് ശേഷമുള്ള ആദ്യപൊങ്കാലയാണ് നടക്കാനിരിക്കുന്നത്. ചുട്ടുപൊള്ളുന്ന വേനലിൽ തീപിടുത്ത സാധ്യത മുന്നിൽ കണ്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് അഗ്നിസുരക്ഷാ സേന ഒരുക്കുന്നത്. വനിതകൾ ഉൾപ്പെടെ 130 സിവിൽ ഡിഫൻസ് വൊളണ്ടിയർമാർ ഉൾപ്പെടെ അണിനിരക്കും. പൊങ്കാലസമയത്ത് പ്രദേശങ്ങളിലെ പെട്രോൾ പമ്പ്, ഗ്യാസ് ഗോഡൗൺ എന്നിവയുടെ പ്രവർത്തനം നിർത്തിവക്കണമെന്നാണ് നിർദേശം.
Comments