തെഹ്റാൻ: മതനിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ഈടാക്കാൻ ഇറാൻ ഭരണകൂടം. രാജ്യത്തെ നിർബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകൾക്കാണ് ഇറാൻ ഭരണകൂടം പിഴ ഈടാക്കുന്നത്. ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് ഇനി മുതൽ അടയ്‌ക്കേണ്ടി വരുന്നത് 30 ബില്യൺ ഇറാനിയൻ റിയാൽ (6,000 ഡോളർ) ആണ്. ഹിജാബ് ധരിക്കാത്തവരുടെ ഡ്രൈവിംഗ് ലൈസൻസുകളും പാസ്‌പോർട്ടുകളും അസാധുവാക്കും. സെലിബ്രിറ്റികൾക്കും ബ്ലോഗർമാർക്കും ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തും.
റെസ്റ്റോറന്റുകൾ, സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, സർവകലാശാലകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ നിർബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകൾക്കാണ് പിഴ ബാധകമാകുക. പിഴ ഈടാക്കുന്നതിലൂടെ ഹിജാബിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കും പുറത്തുനിന്നും അഭിപ്രായം പറഞ്ഞു കൊണ്ടുള്ള കടന്നുകയറ്റങ്ങൾക്കും കുറവുണ്ടാകുമെന്നാണ് ഭരണകൂടത്തിന്റെ ന്യായം. ഹിജാബിൽ നിന്ന് മാറുന്നത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പിൻവാങ്ങലാണെന്നും ഇറാനിയൻ നിയമനിർമ്മാതാവും ഇറാൻ പാർലമെന്റിന്റെ കൾച്ചറൽ കമ്മീഷൻ അംഗവുമായ ഹോജ്ജത് ഒൽ-എസ്ലാം ഹുസൈൻ ജലാലി പറഞ്ഞു.
മാസങ്ങൾക്ക് മുമ്പാണ് ഇറാനിൽ മതകാര്യ പോലീസിനെ പിരിച്ചുവിട്ടത്. രണ്ടു മാസത്തിലേറെ നീണ്ട ഹിജാബ് വിരുദ്ധ സമരങ്ങൾക്കൊടുവിലാണ് ഭരണകൂടം മതകാര്യ പോലീസിനെ പിരിച്ചു വിടാൻ തീരുമാനം എടുത്തത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി എന്ന യുവതിയുടെ മരണത്തെ തുടർന്നാണ് ഇറാനിൽ പ്രക്ഷോഭം ആരംഭിച്ചത്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നിയമങ്ങൾ ലംഘിച്ചു കൊണ്ട് നിരവധി സ്ത്രീകളാണ് ഹിജാബ് ഉപേക്ഷിച്ച് തെരുവിൽ പ്രതിഷേധത്തിനെത്തിയത്. ഈ പ്രതിഷേധ ജ്വാലയുടെ കനൽ കെട്ടടങ്ങാതെ നീറി നിൽക്കുമ്പോഴാണ് പുതിയ നിയമവുമായി ഇറാൻ ഭരണകൂടം രംഗത്തു വന്നിരിക്കുന്നത്.
Comments