ന്യൂഡൽഹി : നരേന്ദ്ര മോദി എപ്പോഴും നല്ല സുഹൃത്തായിരുന്നെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. താൻ സ്വയം പ്രതിപക്ഷ നേതാവായി കണക്കാക്കുന്നില്ലെന്നും നിഷ്പക്ഷത പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗുലാം നബി ആസാദ്.
നരേന്ദ്ര മോദിയെ ‘രാഷ്‌ട്രതന്ത്രജ്ഞൻ’ എന്ന് പ്രശംസിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. തങ്ങൾ വെറും എതിരാളികൾ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി എപ്പോഴും നല്ല സുഹൃത്തായിരുന്നു. ആ അർഥത്തിൽ അദ്ദേഹം വിശാലമനസ്കനാണെന്ന് താൻ കരുതുന്നു. ഒരിക്കലും അദ്ദേഹത്തിന്റെ ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തിട്ടില്ലെന്നുമാണ് നരേന്ദ്ര മോദിയെ പ്രശംസിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘രാഷ്‌ട്രതന്ത്രജ്ഞൻ’ എന്ന് വിളിച്ച് പുകഴ്‌ത്തുകയും കോൺഗ്രസിനെ വിമർശിക്കുയും ചെയ്തിരുന്നു. ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവെയാണ് ഗുലാം നബി കോൺഗ്രസിനെ വിമർശിച്ചത്. കോൺഗ്രസ് ജനങ്ങളെ സ്വാധീനിക്കുന്നില്ലെന്ന് അദ്ദേഹം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. പാരമ്പര്യം ജീനുകൾ വഴി മാത്രം ലഭിക്കില്ലെന്ന് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് പരോക്ഷമായി വിമർശനം കൂടി മുൻ കോൺഗ്രസുകാരൻ കൂടിയായ ഗുലാം നബി നടത്തി.
ആർട്ടിക്കിൾ 370, സിഎഎ, ഹിജാബ് തുടങ്ങിയ വിഷയങ്ങളിൽ ഞാൻ പ്രധാനമന്ത്രിയെ കഠിനമായി വിമർശിച്ചു , എന്നാൽ അദ്ദേഹം ഒരിക്കലും പ്രതികാര ബോധത്തോടെ രാഷ്‌ട്രീയത്തിൽ പെരുമാറിയിട്ടില്ല . ഇതിന്റെ ക്രെഡിറ്റ് ഞാൻ അദ്ദേഹത്തിന് നൽകണം. പ്രധാനമന്ത്രി എപ്പോഴും ഒരു ലിബറൽ രാഷ്‌ട്രീയക്കാരനെപ്പോലെയാണ് , ഒരു രാഷ്‌ട്രതന്ത്രജ്ഞനെപ്പോലെയാണ് പെരുമാറിയിരുന്നത്.
ഗുലാം നബി ആസാദിന്റെ ആത്മകഥയിൽ തന്റെ പഴയ സഹപ്രവർത്തകരായ ജയറാം രമേഷ്, സൽമാൻ ഖുർഷിദ് തുടങ്ങിയ നേതാക്കൾക്കെതിരെ അദ്ദേഹം നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ കോൺഗ്രസിന് താഴെത്തട്ടിലുള്ള നേതാവില്ലെന്നും അദ്ദേഹം പറയുന്നു . ഗുലാം നബി ആസാദ് തന്റെ രാഷ്‌ട്രീയ അനുഭവങ്ങളും 50 വർഷത്തെ നിരവധി സംഭവങ്ങളും ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട്.















