കോഴിക്കോട്: കർഷകരോട് അനുഭാവം കാണിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.എന്നാൽ കർഷകരുടെ താത്പര്യങ്ങൾ ബലികഴിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ വ്യത്യാസം കർഷകർക്കും സഭകൾക്കും അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. വിശ്വസിക്കാവുന്ന ഭരണ നേതൃത്വമാണ് കേന്ദ്രത്തിലുള്ളതെന്ന് എല്ലാവർക്കുമറിയാം. സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാരിന് അനുകൂലമായ ജനവികാരം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. താമരശ്ശേരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിലിനിന് ഈസ്റ്റർ ആശംസകൾ നേർന്നതിന് കണ്ട ശേഷമാണ് കെ. സുരേന്ദ്രൻ ഇത് പറഞ്ഞത്.
കൊമ്പന്മാരെ മാത്രം പ്രതീക്ഷിച്ചല്ല ബിജെപിയുടെ രാഷ്‌ട്രീയ പ്രവർത്തനമെന്നും കെ. സുധാകരന് മറുപടിയായി സുരേന്ദ്രൻ തുറന്നടിച്ചു. സുധാകരൻ സ്വയം അരിക്കൊമ്പനാണെന്ന് കരുതുന്നുണ്ടോ എന്ന് സുരേന്ദ്രൻ ചോദിച്ചു. നിലപാടുകളാണ് പ്രശ്‌നം, ശക്തമായ നിലപാടുള്ളവർക്ക് കടന്നുവരാൻ കഴിയുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിചേർത്തു.
കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായെന്നും കോൺഗ്രസ് ഇപ്പോൾ തകർച്ചയിലാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എ.കെ ആന്റണിയുടെ മകന് പോലും കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടതിന് കെ. സുധാകരൻ ബിജെപിയോട് കയർക്കുന്നതെന്തിനാണെന്നും രാഹുലും കോൺഗ്രസും എടുക്കുന്ന നിലപാടിനുള്ള തിരിച്ചടിയാണ് ഇപ്പോൾ കാണുന്നതെന്നും ആദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ കോൺഗ്രസ് സമ്പൂർണ തകർച്ചയിലാണെന്നും കേരളത്തിലും കോൺഗ്രസ് തകരും. അത് മറ്റാരെക്കാളും സുധാകരനറിയാമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.
എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ എൻഐഎ വെറുതെ ഇരിക്കില്ല. ദേശസുരക്ഷയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ വിട്ടുവീഴ്ച ചെയ്താലും കേന്ദ്ര സർക്കാർ യാതൊരു വിട്ടുവീഴ്ചയും നടത്തില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു പ്രതി മാത്രം ഉൾപ്പെട്ട കുറ്റമല്ല ഇത്. ഇതിന്റെ പിന്നിൽ വലിയ വൻ ശക്തികളുണ്ടെന്നും കേസിൽ കേരള പോലീസിന് മൃദു സമീപനമുണ്ടെങ്കിൽ അത് മാറ്റിവെച്ചാൽ മതിയെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments