ന്യൂഡൽഹി: മദ്യനയ കുംഭക്കോണ കേസിലെ പ്രതിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡിഷ്യൽ കസ്റ്റഡി കാലവധി നീട്ടി. സിബിഐ കേസിൽ ഏപ്രിൽ 27 വരെയും ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ഏപ്രിൽ 29 വരെയുമാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഡൽഹി കോടതി പ്രത്യേക ജഡ്ജി എം.കെ.നാഗ്പാലാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.
മദ്യനയ കുംഭക്കോണ കേസിൽ ഗൂഢാലോചനയിൽ സിസോദിയ പ്രധാന പങ്കാളിയായിരുന്നെന്നും കേസിലെ മുഖ്യപ്രതിയാണ് വ്യക്തമാകുന്ന തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ കോടതിയിൽ വാദിച്ചു. സിസോദിയയ്‌ക്കെതിരായ ആരോപണങ്ങൾ ഗൗരവകരമാണെന്നും കേസിൽ അറസ്റ്റിലായതിനാൽ ജാമ്യത്തിൽ വിടാൻ അർഹനല്ലെന്നും ചൂണ്ടിക്കാട്ടി ജഡ്ജി നാഗ്പാൽ അടുത്തിടെ സിസോദിയയ്‌ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
സിസോദിയ കൂട്ടുപ്രതികളായ വിജയ് നായർ, അഭിഷേക് ബോയിൻപള്ളി, എന്നിവരിലൂടെ 30 കോടി രൂപ കൈമാറിയതായി സിബിഐ കണ്ടെത്തി. ദക്ഷിണ മദ്യ ലോബിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും എക്‌സൈസ് പോളിസിയിലെ ചില വ്യവസ്ഥകൾ തിരുത്താനും കൃത്രിമം കാണിക്കാനും അപേക്ഷകന് സിസോദിയ അനുമതി നൽകിയിരുന്നെന്നും സിബിഐ വാദിച്ചു.
ഡൽഹി സർക്കാരിന്റെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഉപമുഖ്യമന്ത്രി സ്ഥാനം സിസോദിയ രാജിവെച്ചിരുന്നു. കേസിൽ കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ചോദ്യം ചെയ്തിരുന്നു.
Comments