ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ സ്വർണവേട്ട. യാത്രക്കാരനിൽ നിന്നും 1,128 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി കാലിൽ കെട്ടിവെച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ 60.58 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
കസ്റ്റംസ് പരിശോധനയ്‌ക്കിടയിലാണ് യാത്രക്കാരനെ പിടികൂടിയത്. ലഗേജ് പരിശോധന നടത്തുന്നതിനിടയിലാണ് യുവാവിൽ സംശയം തോന്നിയത്. പിന്നീട് സ്വകാര്യ മുറിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചു. കാലിൽ ഇയാൾ ബാൻഡേജുകൾ ഇട്ടിട്ടുണ്ടായിരുന്നു. കാര്യം അന്വേഷിച്ചപ്പോൾ സന്ധിവേദനയാണെന്നും ഡോക്ടർ നിർദ്ദേശിച്ച പ്രകാരമാണ് ബാൻഡേജ് ധരിച്ചതെന്നും പറഞ്ഞു.
എന്നാൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ ബാൻഡേജ് അഴിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം പ്രത്യേക കവറിലാക്കി, ബാൻഡേജിൽ തുന്നിച്ചേർത്ത നിലയിലായിരുന്നു. രണ്ടു ബാഗുകളിലായാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ചെന്നൈ സ്വദേശിയായ ഇയാളെ കസ്റ്റംസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
Comments