അന്യഭാഷയിൽ ചുവടുവെച്ച് പീന്നീട് വെള്ളിത്തിരയിലേക്കെത്തിയ നടിമാരിൽ മീനയ്‌ക്ക് മലയാളികൾ നൽകിയ സ്ഥാനം ചെറുതല്ല. തമിഴ്, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും താരം നിറ സാന്നിദ്ധ്യമറിയിച്ചിരുന്നു. സിനിമ രംഗത്ത് നാൽപ്പത് വർഷം പൂർത്തിയാക്കിയ വേളയിൽ ഈയിടെ മീന തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി ഒരു ഗെറ്റ് ടുഗേദർ പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാൽ ചടങ്ങിനിടയിൽ മീനയുടെ മകളും ബാലതാരവുമായ നൈനികയുടെ വാക്കുകളാണ് ഏറെ ശ്രദ്ധേയമായിരുന്നു.
കഴിഞ്ഞ വർഷം ജൂണിലാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. ഇതിന് പിന്നാലെ മീനയുമായി ബന്ധപ്പെട്ട് ഏറെ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് പാർട്ടിയിൽ മകൾ സംസാരിച്ചത്. അമ്മയെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുകയാണ് നൈനിക.
നിരവധി ന്യൂസ് ചാനലുകള്‍ എന്റെ അമ്മയെ പറ്റി വ്യാജ വാര്‍ത്ത എഴുതിയിട്ടുണ്ട്. അമ്മ രണ്ടാമതും ഗര്‍ഭിണിയായിരുന്നെന്നാണ് ഒരു ചാനല്‍ പറഞ്ഞത്. എനിക്കത് തമാശയായി തോന്നി. എന്നാല്‍ ഇത്തരം നിരവധി വാര്‍ത്തകള്‍ വന്നതോടെ എനിക്കത് ഇഷ്ടമല്ലാതായി. എന്നെയോര്‍ത്ത് നിര്‍ത്തൂ. കുട്ടിയായിരിക്കുമ്പോള്‍ അമ്മ എന്നെ നോക്കി. ഇനി ഞാന്‍ അമ്മയെ നോക്കും. അമ്മയും ഒരു മനുഷ്യ സ്ത്രീയാണെന്നും അവർക്കും ഒരു ജീവിതമുണ്ടെന്നും നൈനിക പറഞ്ഞു. നൈനികയുടെ വാക്കുകള്‍ കേട്ടിരുന്നവരിലും വേദന പടർത്തിയിരുന്നു. നടന്‍ രജിനികാന്ത് ഉള്‍പ്പടെ രാധിക, റോജ, സുഹാസിനി, ശരത്കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ പരിപാടിയില്‍ മീനയെ ആദരിക്കാനെത്തിയ ചടങ്ങിലാണ് നൈനിക സംസാരിച്ചത്. നൈനികയുടെ വാക്കുകള്‍ കേട്ട് രജനികാന്തും വികാരനിർഭരനായി.
എന്നാൽ ഇതിന് പിന്നാലെ മകളുടെ വാക്കുകള്‍ മീനയുടെയും നെഞ്ചുപിടച്ചു. തുടർന്ന് മകളോടൊപ്പം വേദിയില്‍ വന്ന് ഇതേപറ്റി മീന സംസാരിക്കുകയും ചെയ്തു. ‘അച്ഛനെപ്പോലെ വൈകാരികമായി പ്രകടിപ്പിക്കുന്ന ആളല്ല മകള്‍. പക്ഷെ കാര്യങ്ങള്‍ അവളിത്ര ആഴത്തില്‍ മനസ്സിലാക്കിയിരുന്നെന്ന് അറിഞ്ഞതില്‍ ആശ്ചര്യം തോന്നുന്നു. ’എന്നാണ് മീന പറഞ്ഞത്.
വിജയ് നായകനായ തെരി എന്ന ചിത്രത്തിലൂടെയാണ് നൈനിക സിനിമ രംഗത്ത് ചുവടുവെയ്‌ക്കുന്നത്. മലയാളത്തിൽ ബ്രോഡാഡി എന്ന ചിത്രത്തിലാണ് മീന എറ്റവും ഒടുവിൽ അഭിനയിച്ചത്.
Comments