ന്യൂഡൽഹി : അബ്ദുൾ നാസർ മദനിയുടെ കേരള സന്ദർശനത്തിന് അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണം വെട്ടികുറയ്ക്കാനാകില്ലെന്ന് കർണാടക സർക്കാർ. അകമ്പടി ചെലവ് കണക്കാക്കിയത് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഉദ്യോഗസ്ഥൻ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് . ഇതിനായി കേരളം സന്ദർശിച്ചാണ് ശുപാർശ തയ്യാറാക്കിയതെന്നും കർണാടക സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ഇരുപത് പോലീസുകാർ അകമ്പടിയായി മദനിക്കൊപ്പം പോകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇവരുടെ ചെലവിനായി പ്രതിമാസം 20.23 ലക്ഷം രൂപയാണ് കർണാടക പോലീസ് ആവശ്യപ്പെട്ടത്. ഇത് വെട്ടി കുറയ്‌ക്കണം എന്നായിരുന്നു മദനിയുടെ ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കരുതെന്ന് കർണാടക ഭീകര വിരുദ്ധ സെല്ലിന്റെ അസിസ്റ്റന്റ് കമ്മീഷണർ ഡോ. സുമീത് എ.ആർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
അസുഖ ബാധിതനായ മാതാപിതാക്കളെ കാണുന്നതിനാണ് കേരളത്തിലേയ്‌ക്ക് പോകുന്നതെന്നാണ് കോടതിയിൽ പറഞ്ഞിരുന്നത് . എന്നാൽ പോലീസിന് നൽകിയ അപേക്ഷയിൽ കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുമെന്നാണ് മദനി രേഖപെടുത്തിയിരിക്കുന്നത്.
തുടർന്ന് സുരക്ഷാ ഭീഷണിയും മറ്റ് ക്രമീകരണങ്ങളും പരിശോധിക്കുന്നതിന് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിക്ക് രൂപം നൽകി. ഈ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുപതംഗ പോലീസ് സംഘം മദനിക്ക് അകമ്പടി നൽകാൻ തീരുമാനിച്ചതെന്നും മറുപടി സത്യവാങ്മൂലത്തിൽ കർണാടക സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
നിരോധിത സംഘടനയായ സിമിയിലെ അംഗമാണ് മദനിയെന്ന് കർണാടക സർക്കാർ വ്യക്തമാക്കുന്നു. യു.എ.പി.എ നിയമ പ്രകാരം നിരോധിച്ചിട്ടുള്ള ലഷ്കർ ഇ ത്വയ്ബ, ഇന്ത്യൻ മുജാഹിദീൻ എന്നീ സംഘടനകളുമായും മദനിയ്‌ക്ക് ബന്ധമുണ്ട്. നിയന്ത്രണങ്ങളില്ലാതെ നാട്ടിലേക്ക് പോകാൻ അനുവദിച്ചാൽ ഈ നിരോധിത സംഘടനകളുമായി ബന്ധപ്പെടാൻ സാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നുണ്ട്.
അതേസമയം മദനിയുടെ കേരള യാത്രയുടെ ചിലവും സംരക്ഷണവും പിണറായി സർക്കാർ ഏറ്റെടുക്കണമെന്ന് മുസ്ലീം ജമാ അത്ത് കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട് . മദനിയെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും മുസ്ലീം ജമാ അത്ത് കൗൺസിൽ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചു. ചില പ്രാദേശിക മുസ്ലീം സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട് . മാത്രമല്ല മദനിയ്‌ക്ക് മികച്ച ചികിത്സയടക്കം സർക്കാർ നൽകണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് .
കർണാടക പോലീസിന്റെ സുരക്ഷയിൽ കേരളത്തിലേക്ക് പോകാനായിരുന്നു മദനിയ്‌ക്ക് കോടതി അനുമതി നൽകിയത് . ഇതനുസരിച്ചാണ് യാത്രയ്‌ക്കും സുരക്ഷാ ചിലവിനുമായി 60 ലക്ഷം രൂപ കെട്ടിവെയ്‌ക്കാൻ കർണാടക പോലീസ് നിർദ്ദേശിച്ചത്.
Comments