ബെംഗളൂരു: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വിഷപ്പാമ്പ് പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിലെ കോളാറിൽ സംഘടിപ്പിച്ച പൊതുറാലിക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. 2014ൽ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയ നാൾ മുതൽ അഴിമതിക്കെതിരെ പോരാടുന്നതിനാൽ തന്നോട് വലിയ വിരോധമാണ് കോൺഗ്രസ് പാർട്ടിക്കുള്ളതെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
ഈ രാജ്യത്തെ ശക്തമാക്കുന്നതിന് വേണ്ടിയും അഴിമതിയെ വേരോടെ പിഴുതെറിയുന്നതിന് വേണ്ടിയും എന്റെ സർക്കാർ അശ്രാന്തം പരിശ്രമിക്കുകയാണ്. ഇത് കോൺഗ്രസിന് ഇഷ്ടപ്പെടുന്നുമില്ല. പകരം അവരെന്നെ വിഷപ്പാമ്പെന്ന് വിശേഷിപ്പിക്കുന്നു. ഈയവസരത്തിൽ ഒരു കാര്യം ഓർമ്മിപ്പിക്കാൻ ഞാനാഗ്രഹിക്കുകയാണ്. ഭഗവാൻ പരമശിവന്റെ കഴുത്തിൽ സർപ്പം ചുറ്റിയിരിക്കുന്നത് നമുക്കറിയാം. ഈ രാജ്യത്തെ ജനങ്ങൾ എനിക്ക് പരമശിവന് തുല്യമാണ്. അങ്ങനെയെങ്കിൽ അവർക്കൊപ്പം സദാ നിലനിൽക്കുന്ന സർപ്പമാണ് ഞാൻ. കർണാടകയിലെ ജനങ്ങൾ കോൺഗ്രസിന് കൃത്യമായ മറുപടി മെയ് 13ന് നൽകും.” പ്രധാനമന്ത്രി പറഞ്ഞു.
കർണാടകയിൽ അധികാരത്തിൽ വരാൻ കോൺഗ്രസ് അക്ഷീണം പരിശ്രമിക്കുന്നത് സംസ്ഥാനത്തെ കൊള്ളയടിക്കാൻ വേണ്ടി മാത്രമാണ്. ഇരട്ട എഞ്ചിൻ സർക്കാരിന്റെ കഴിവിനെക്കുറിച്ച് നന്നേ ബോധ്യമുള്ള ജനങ്ങൾ സംസ്ഥാനത്തുള്ളപ്പോൾ അതൊരിക്കലും യാഥാർത്ഥ്യമാകില്ല. കോളാറിലെ ജനക്കൂട്ടം കോൺഗ്രസിനും ജെഡിഎസിനും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Comments