തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയ്‌ക്ക് തിയേറ്ററുകൾ ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തങ്ങൾക്ക് ഇഷ്ടമല്ലാത്ത സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്ന നിലപാട് തിയേറ്റർ ഉടമകൾ കൈക്കൊള്ളുന്നത് സിനിമാ മേഖലയ്‌ക്ക് ഗുണം ചെയ്യില്ല. കോൺഗ്രസും സിപിഎമ്മും മതമൗലികവാദ ശക്തികളും സിനിമ കാണാനെത്തുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാതോരാതെ സംസാരിക്കുന്നവരുടെ ഇരട്ടത്താപ്പാണ് ഇപ്പോൾ കേരളം കാണുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
എന്നാൽ, സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ഇസ്ലാമിനെ കുറിച്ച് ട്രെയിലറിൽ ഒന്നും പറയുന്നില്ലെന്നും ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ചാണ് പരാമർശിക്കുന്നതെന്നും കോടതി പറഞ്ഞു. ഹിന്ദു സന്ന്യാസിമാരെയും ക്രൈസ്തവ പുരോഹിതരെയും പരിഹസിച്ചുള്ള ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെന്നും ഈ സിനിമയ്‌ക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ഹർജിക്കാരനോട് കോടതി ചോദിച്ചു.
Comments