ഇന്ത്യയുടെ സുപ്രധാന ബഹിരാകാശ ദൗത്യങ്ങൾ ജൂലൈ മാസത്തിലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ചന്ദ്രയാൻ 3-ന്റെ വിക്ഷേപണവും സൂര്യനെ കുറിച്ച് പഠിക്കുന്ന ആദിത്യ എൽ വൺ പേടകവും 2023 ജൂലൈയിൽ വിക്ഷേപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗയാൻ 2024 അവസാനത്തോടെ വിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ 3. ഭാവിയിലെ അന്തർഗ്രഹ പര്യവേഷണങ്ങൾക്ക് നിർണായകമാകുന്ന കൂടുതൽ കരുത്തുറ്റ ചാന്ദ്ര റോവറുമായാണ് ചന്ദ്രയാൻ-3 ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുക. ലോഞ്ച് വെഹിക്കിൾ മാർക്ക്-3 ൽ ആയിരിക്കും ചന്ദ്രയാൻ-3 ന്റെ വിക്ഷേപണം. 2019 സെപ്റ്റംബറിൽ ചന്ദ്രയാൻ-2 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ച് തകർന്നതിനെ തുടർന്ന് ചന്ദ്രനിൽ റോവർ ഇറക്കാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ചന്ദ്രയാൻ-3 ദൗത്യം ഐഎസ്ആർഒ ആരംഭിച്ചത്.
സൂര്യനെ കുറിച്ച് പഠിക്കാനുള്ള അത്യാധുനിക ഉപഗ്രഹമാണ് ആദിത്യ എൽ വൺ. സൂര്യതാപ രഹസ്യം അറിയുകയാണ് ആദിത്യ ഒന്നിന്റെ പ്രധാന ദൗത്യം. സൂര്യന് ഇത്ര ഭീമമായ താപനില ഉണ്ടാകുന്നതെങ്ങനെ, അതിനുള്ള കാരണമെന്ത് എന്നിവയ്‌ക്കൊപ്പം സൗര വാതപ്രവാഹത്തിന്റെ രഹസ്യം അറിയാനും ആദിത്യ ഒന്ന് ശ്രമിക്കും. ഉയർന്ന താപനിലയിൽ പ്രവർത്തിക്കുന്ന സോളാർ ക്രോണോഗ്രാഫ് എന്ന ഉപകരണം ഉപയോഗിച്ചാകും ഗവേഷണം. ഒപ്പം ഭീമമായ സൂര്യതാപം ഭൂമിയിലെത്തിച്ച് അതിനെ വൈദ്യുതിയാക്കി മാറ്റാനാകുമോ എന്ന സാധ്യതയും ശാസ്ത്രജ്ഞർ പരിശോധിക്കും.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമാണ് ഗഗയാൻ. ഈ വിക്ഷേപണം പൂർത്തിയാകുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നിവയ്‌ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
Comments