ചെന്നൈ: നഗ്നത കാണാവുന്ന കണ്ണടകൾ വിൽപ്പനയ്ക്ക് എന്ന പേരിൽ വൻ തട്ടിപ്പ് നടത്തിയ നാലംഗ സംഘം അറസ്റ്റിൽ. മലയാളികൾ ഉൾപ്പെടെ 4 പേരാണ് വ്യാജകണ്ണടയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. പ്രതികളെ കോയമ്പേടുള്ള ലോഡ്ജിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു. തൃശൂർ സ്വദേശിയായ ഗുബൈബ്, മലപ്പുറം സ്വദേശി ഇർഷാദ്, വൈക്കം സ്വദേശി ജിത്തു, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
നാലംഗ സംഘം തോക്ക് ചൂണ്ടി ആറു ലക്ഷം രൂപ കവർന്നുവെന്ന ചെന്നൈ സ്വദേശിയുടെ പരാതിയെ തുടർന്നാണ് കോയമ്പേട് പോലീസ് അന്വേഷണം ആരംഭിക്കുന്നത്. തുടർന്ന് ചില സൂചനകളുടെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഈ നാലംഗ സംഘം താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാൻഡ് പരിസരത്തെ ലോഡ്ജിലെത്തി. അവിടെ പോലീസ് പരിശോധന നടത്തുകയും ചെയ്തു. പ്രതികളിൽ നിന്ന് കൈത്തോക്ക്, വിലങ്ങുകൾ, നാണയങ്ങൾ, കണ്ണട ഉൾപ്പെടെ നിരവധി സാമഗ്രികൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നീട് നാലംഗ സംഘത്തെ ചോദ്യം ചെയ്തതിൽ നിന്നാണ് അസാധാരണമായ തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്.
നഗ്നത കാണാവുന്ന എക്‌സ്‌റേ കണ്ണടകൾ വിൽപനയ്‌ക്ക് ഉണ്ടെന്ന പേരിൽ പ്രതികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യം നൽകും. ഒരു കോടി രൂപ വിലയുള്ള കണ്ണട, അഞ്ചോ പത്തോ ലക്ഷം രൂപ നൽകി ഓർഡർ ചെയ്യാമെന്നാണ് പരസ്യത്തിൽ പറയുന്നത്. ഈ കണ്ണട വാങ്ങാൻ തയാറാകുന്ന ആളുകളെ ഇവർ താമസിക്കുന്ന ഹോട്ടലിലേക്കു വിളിച്ചുവരുത്തും. ശേഷം പരീക്ഷിക്കാനായി ഒരു കണ്ണട നൽകും. എന്നാൽ കണ്ണടയിൽ കൂടി നോക്കുമ്പോൾ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. ഇത് പറയുമ്പോൾ പിന്നീട് കണ്ണട തിരിച്ചു വാങ്ങി നന്നാക്കുന്നുവെന്ന വ്യാജേന നിലത്തിട്ടു പൊട്ടിച്ച് നശിപ്പിക്കും. തുടർന്ന് കണ്ണടയുടെ വിലയായിട്ടുള്ള ഒരു കോടി രൂപ പ്രതികൾ ആവശ്യപ്പെടും. നൽകാൻ വിസമ്മതിക്കുന്നതോടെ പോലീസിനെ വിളിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തും.
അതേസമയം ഇവരുടെ കൂട്ടത്തിൽ രണ്ടു പേർ പോലീസ് വേഷം ധരിച്ച് തോക്കുമായി പുറത്തു കാത്തുനിൽക്കും. തുടർന്ന് ഇവർ റൂമിലേക്കു കടന്നുവരും. പണം നൽകി നഗ്നത കാണാൻ തയാറായ ആളുകളെ ഇവർ നന്നായി പരിഹസിക്കും. ഒടുവിൽ ഇവർ കണ്ണടയുടെ പണം നൽകി ഒഴിവാകും. എന്നാൽ മാനഹാനി ഭയന്ന് ഇരകൾ പോലീസിൽ പരാതിപ്പെടില്ലെന്ന ധൈര്യത്തിലാണ് പ്രതികൾ തുടർച്ചയായി തട്ടിപ്പുകൾ നടത്തി വന്നിരുന്നത്്. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് ഇവർ അറസ്റ്റിലായത്.
Comments