കോട്ടയം: 2021-ലെ പ്രളയത്തിൽ നഷ്ടമായ ബൈക്ക് തിരികെ കിട്ടുന്നത് 2023-ൽ. പ്രളയത്തിനിടെ വർക്ക് ഷോപ്പിൽ നിന്നും നഷ്ടപ്പെട്ട ബൈക്ക് പുല്ലകയാറ്റിൽ മണലിൽ പതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കൊക്കയാർ കളപ്പുരയ്ക്കൽ കെ.ആർ സുരേഷിന്റെ മകൻ ജിഷ്ണു ഉപയോഗിച്ചിരുന്ന ബൈക്കാണ് തിരികെ ലഭിച്ചത്. കാഴ്ചയിൽ ഒരു കുഴപ്പവുമില്ലെങ്കിലും ബൈക്ക് ഉപയോഗശൂന്യമാണ്.
2019-ലാണ് ജിഷ്ണു ബൈക്ക് വാങ്ങുന്നത്. സ്റ്റാർട്ട് ചെയ്യുന്നതിൽ വന്ന തകരാറുകൾ മൂലം ടൗണിൽ പുല്ലകയാറിന് സമീപമുള്ള വർക്ക് ഷോപ്പിൽ നന്നാക്കാൻ നൽകിയതായിരുന്നു. പിന്നീട് കടയിൽ സൂക്ഷിച്ചിരുന്നബൈക്ക് വെള്ളപ്പൊക്കത്തിൽ പോയി എന്ന് കടയുടമ അറിയിച്ചതായി ഇവർ പറയുന്നു.
പ്രളയസമയത്ത് ബൈക്ക് ദൂരേക്ക് ഒഴുകി പോയി കാണും എന്നായിരുന്നു ഇവരുടെ നിഗമനം. എന്നാൽ കൂട്ടിക്കൽ സ്വദേശികളായ മജീദ്, രാജു എന്നിവർ കഴിഞ്ഞ ദിവസം ആറ്റിൽ മണിലിൽ പതിഞ്ഞ നിലയിൽ ബൈക്ക് കണ്ടെത്തിയത്. ടൗണിന് സമീപം പുനർജനി പദ്ധതി പ്രകാരം ഒരു വർഷം മുൻപ് കല്ലും മണലും എല്ലാം നീക്കം ചെയ്തിരുന്നു. എന്നാൽ പ്രളയത്തിൽ നഷ്ടപ്പെട്ട അവശിഷ്ടങ്ങൾ ഒന്നും തന്നെ അന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചെളിയൽ പതിഞ്ഞാണ് കിടന്നതെങ്കിലും ബൈക്കിന് പുറമെ കേടുപാടുകൾ സംഭവിച്ചിട്ടില്ല. നഷ്ടപ്പെട്ടപ്പോൾ എങ്ങനെയായിരുന്നോ അതുപോലെ തന്നെയായിരുന്നു ബൈക്ക് കഴുകി എടുത്തപ്പോൾ കാണപ്പെട്ടത്.
Comments