ന്യൂഡൽഹി: ഡൽഹി മദ്യനയകുംഭകോണ കേസിൽ ജയിലിൽ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവരാതിരിക്കാന്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതായി സിബിഐ മുമ്പാകെ സമ്മതിച്ചു. അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ജനുവരി മുതല്‍ 2022 ഓഗസ്റ്റ് വരെ മനീഷ് സിസോദിയ മൂന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റ് 19 ന് സിസോദിയയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അവസാനം ഉപയോഗിച്ച ഫോണ്‍ സിബിഐ പിടിച്ചെടുത്തിരുന്നു. 2022 ജൂലൈ 22 ന്, ആഭ്യന്തര മന്ത്രാലയം ഈ കേസ് സിബിഐക്ക് നല്‍കിയ ദിവസം മുതല്‍ പിടിച്ചെടുത്ത ഫോണ്‍ സിസോദിയ ഉപയോഗിക്കുന്നുണ്ടെന്നും ഏജന്‍സി വ്യക്തമാക്കി.
ഇക്കാര്യം സിബിഐ അന്വേഷിക്കുമെന്ന സൂചന ലഭിച്ചതോടെയാണ് മനീഷ് സിസോദിയ തന്റെ പഴയ ഫോണ്‍ നശിപ്പിച്ച് പുതിയത് ഉപയോഗിക്കാന്‍ തുടങ്ങിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ചോദ്യം ചെയ്യലില്‍ താന്‍ നേരത്തെ ഉപയോഗിച്ച രണ്ട് ഫോണുകള്‍ നശിപ്പിച്ചതായി സിസോദിയ സമ്മതിച്ചതായി അന്വേഷണ ഏജന്‍സി അറിയിച്ചു.
എഎപി നേതാവ് തെളിവ് നശിപ്പിച്ചതിന്റെ രേഖകൾ എന്ന നിലയിലാണ് ഏജന്‍സി ഇതിനെ കണക്കാക്കുന്നത്. സിസോദിയയ്‌ക്കെതിരെ അടുത്തിടെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ മനീഷ് സിസോദിയ ഫോണുകള്‍ നശിപ്പിച്ചതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. കുറ്റകൃത്യം നടക്കുമ്പോള്‍ സിസോദിയ ഒരു ഡസനിലധികം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുകയും അവയില്‍ നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ സമര്‍പ്പിച്ച ഒരു കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.
Comments