തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ തുടർനടപടികൾ വേഗത്തിലാക്കി അന്വേഷണ സംഘം. പോലീസ് ഇന്ന് കോളേജിലെത്തി രേഖകൾ പരിശോധിക്കും. ഇതിന് ശേഷം കോളേജ് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മൊഴികളും രേഖപ്പെടുത്തും.
സംഭവത്തിന് പിന്നാലെ കോളേജ് പ്രിൻസിപ്പലായിരുന്ന ജിജെ ഷൈജുവിനെയും എസ്എഫ്‌ഐ നേതാവ് വിശാഖിനെയും കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ഡോ.എൻ കെ നിഷാദാണ് പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റിരിക്കുന്നത്. പുതിയ പ്രിൻസിപ്പൽ ചാർജ് ഏറ്റെടുത്തതിന് ശേഷമായിരിക്കും വിശാഖിനെതിരെയുള്ള നടപടി സ്വകരിക്കുക. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് വിശാഖ്.
യുയുസിയായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനി അനഘയുടെ പേരിന് പകരം പഴയ പ്രിൻസിപ്പൽ നൽകിയത് വിശാഖിന്റെ പേരായിരുന്നു. ഇതിൽ പ്രിൻസിപ്പാലിനൊപ്പം തന്നെ വിശാഖും കുറ്റക്കാരനെന്ന് തെളിഞ്ഞതോടെയാണ് നടപടി. ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോളേജ് തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥിനിയുടെ പേര് മാറ്റി വിശാഖിന്റെ പേര് ചേർത്ത് സർവകലാശാലയ്‌ക്ക് നൽകിയത് ജിജെ ഷൈജുവായിരുന്നു.
മുൻ പ്രിൻസിപ്പൽ ജിജെ ഷൈജുവിനെയും വിശാഖിനെയും പോലീസ് ചോദ്യം ചെയ്യും. ഇതിനായി പോലീസ് നിയമോപദേശം തേടുന്നുണ്ട്. നിയമോപദേശം ലഭിച്ചതിന് ശേഷം തുടർനടപടികളുമായി മുന്നോട്ട് നീങ്ങാനാണ് പോലീസിന്റെ തീരുമാനം. ആവശ്യമെങ്കിൽ ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്‌തേക്കും.
Comments