തിരുവനന്തപുരം: തിരുവനന്തപുരത്ത് കിൻഫ്ര പാർക്കിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാണെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾക്കായി തിരുവനന്തപുരം കണ്ണാശുപത്രിയിൽ നിന്നുള്ള സംഘം കിംസിൽ എത്തി. രഞ്ജിത്ത് മുൻപ് ട്രെയിനിംഗ്് സമയത്ത് തന്നെ അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം നൽകിയിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണം സംഭവിച്ചതിനാൽ മറ്റ് അവയവങ്ങളൊന്നും ദാനം ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. ഇതേത്തുടർന്നാണ് ഇപ്പോൾ രഞ്ജിത്തിന്റെ കണ്ണ് മാത്രം ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചത്.
തീ അണയ്‌ക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് ചാക്ക ഫയർ ഫോഴ്‌സ് യൂണിറ്റിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി ജെ എസ് രഞ്ജിത്ത് മരിച്ചത്. തീയണയ്‌ക്കുന്നതിനിടയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീണതാണ് മരണകാരണം. രഞ്ജിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വർഷമായി ഫയർ സർവ്വീസിൽ ജീവനക്കാരനാണ് രഞ്ജിത്ത്. ആത്മാർത്ഥതയോടെ ജോലി ചെയ്യുകയും ഏത് അടിയന്തര ഘട്ടത്തിലും മുന്നിട്ടിറങ്ങി സഹകരണത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു രഞ്ജിത്തെന്നും സഹപ്രവർത്തകർ പറഞ്ഞു.
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് പുലർച്ചെയോടെ തീപിടിച്ചത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പുലർച്ചെ ഒന്നരയോടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടം പൂർണമായും കത്തി നശിച്ചു. സെക്യൂരിറ്റി മാത്രമാണ് തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നത്.
Comments