ജയ്പൂർ: വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച 24-കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ പാലി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഹൈഡ്രോഫോബിയ എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന പ്രതിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുംബൈ സ്വദേശിയായ സുരേന്ദ്ര ഠാക്കൂർ ആണ് പ്രതി. കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്ത പ്രതിയുടെ പേരിൽ നരഭോജനത്തിനും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 65-കാരിയായ ശാന്തി ദേവിയെ കല്ലുകൊണ്ട് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പശുവിനെ മേയ്‌ക്കാൻ പോയപ്പോഴാണ് വയോധികയ്‌ക്ക് നേരെ ആക്രമണം നടന്നത്. സെൻഡ്ര പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സരധന ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
മുഖത്തും കവിളിലും ചോര പുരണ്ടിരിക്കുന്ന പ്രതി വയോധികയുടെ മാംസം തിന്നുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. പ്രതി മാനസികരോഗിയെ പോലെയാണ് പെരുമാറുന്നതെന്നാണ് പോലീസ് ഭാഷ്യം. ആശുപത്രിയിൽ എത്തിച്ച പ്രതി അക്രമകാരിയായതിനെ തുടർന്ന് കട്ടിലിൽ കെട്ടിയിട്ടാണ് വൈദ്യപരിശോധന നടത്തിയത്.
പ്രതി സുരേന്ദ്ര ഠാക്കൂറിന് ഹൈഡ്രോഫോബിയ ഉണ്ടെന്ന് ബംഗാർ ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. റാബീസ് അണുബാധ മൂലം വെള്ളത്തോട് ഭയം തോന്നുന്നതാണ് ഹൈഡ്രോഫോബിയ എന്ന രോഗാവസ്ഥ. വിഷബാധയുള്ള മൃഗങ്ങളുടെ ആക്രമണത്തിന് വിധേയമാകുകയും ശരിയായ രീതിയിൽ വാക്സിൻ സ്വീകരിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് അണുബാധ ഹൈഡ്രോഫോബിയ എന്ന രോഗമായി മാറുന്നത്.
Comments