ന്യൂഡൽഹി: മദ്യനയകുംഭക്കോണ കേസിലെ പ്രതിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മയുടെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. സിസോദിയയ്‌ക്ക് ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
മദ്യനയകുംഭക്കോണ കേസിലെ ഗൂഢാലോചനയിൽ സിസോദിയ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. അതിനാൽ സിസോദിയയെ ജാമ്യത്തിൽ വിടുകയാണെങ്കിൽ കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും തുടർ അന്വേഷണത്തിൽ വ്യക്തത വരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സിസോദിയയുടെ ജാമ്യം നിഷേധിച്ച വിചാരണ കോടതിയുടെ ഉത്തരവിനെതിരെ സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്.
സർക്കാരിന്റെ മദ്യനയം രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനും ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിസോദിയ ഒഴികെ മറ്റ് എല്ലാ പ്രതികളും ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഫെബ്രുവരി 26-നാണ് സിസോദിയയെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് സിസോദിയ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കുകയായിരുന്നു.
Comments