തിരുവനന്തപുരം: അരിക്കൊമ്പനെ പിടികൂടാൻ കേരളത്തിന് ചെലവായത് ഒരുകോടിയിലേറെ രൂപ. അതേസമയം തമിഴ്നാടിന് ചെലവായത് വെറും 50 ലക്ഷം. സംസ്ഥാന വനം വകുപ്പിന് മാത്രം ചെലവായത് 85 ലക്ഷം രൂപയാണ്. ഗതാഗത വകുപ്പ്, പോലീസ്, റവന്യൂ, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയെല്ലാം കൂടി ചെലവ് ഒരു കോടി കഴിയും.
ഒന്നരമാസം എടുത്താണ് കേരളം അരിക്കൊമ്പനെ പിടികൂടിയത്. എന്നാൽ തമിഴ്നാട് വെറും പത്ത് ദിവസം എടുത്താണ് ആനയെ വലയിലാക്കിയത്. ആനയ്ക്ക് ധരിപ്പിച്ച റേഡിയോ കോളറിന് അഞ്ച് ലക്ഷം രൂപയാണ് വില. കർണ്ണാടകയിൽ നിന്നാണ് റേഡിയോ കോളർ എത്തിച്ചത്. താത്കാലിക ജീവനക്കാരെ അടക്കം 75 പേരെയാണ് ദിവസങ്ങളോളം ദൗത്യത്തിനായി നിയോഗിച്ചത്. മൂന്ന് കുങ്കിയാനകൾ, ദ്രുതകർമ്മസേന എന്നിവരെ വയനാട്ടിൽ നിന്നാണ് എത്തിച്ചത്.
എപ്രിൽ 29 നാണ് അരിക്കൊമ്പനെ കേരളം പിടികൂടിയത്. 30ന് തമിഴ്നാട് അതിർത്തിയോട് ചേർന്ന വനത്തിൽ തുറന്നു വിട്ടു. മെയ് 27ന് കമ്പം ടൗണിൽ ഇറങ്ങിയ ആനയെ മയക്ക് വെടിവെക്കാൻ തമിഴ്നാട് സർക്കാർ ഉത്തരവിറക്കുകയായിരുന്നു. ജൂൺ 5ന് കമ്പത്ത് നിന്ന് 17 കിലോമീറ്റർ അകലെ മേഘമലയുടെ താഴ് വാരത്ത് വെച്ചാണ് ആനയെ പിടികൂടിയത്. തമിഴ്നാട് വനം വകുപ്പിന്റെ പിടിയിലായ അരിക്കൊമ്പനെ തിരുനെൽവേലിയിലെ മുണ്ടൻതുറൈ കടുവാ സങ്കേതത്തിലാണ് തുറന്ന് വിട്ടത്.
Comments