ന്യൂഡൽഹി: യുഎസ് സന്ദർശിക്കാനുള്ള പ്രത്യേക ക്ഷണം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 22 ന് നടക്കുന്ന യുഎസ് കോൺഗ്രസിന്റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യാൻ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
പരസ്പര സഹകരണം, ജനാധിപത്യ മൂല്യങ്ങൾ, പൗരൻമാർ തമ്മിലുള്ള ബന്ധം, ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള അചഞ്ചലമായ നിലപാട് എന്നിവ അടിസ്ഥാനമാക്കി പടുത്തുയർത്തിയ യുഎസുമായുള്ള ആഗോള നയതന്ത്ര പങ്കാളിത്തത്തിൽ ഞങ്ങൾ അഭിമാനിക്കുന്നുതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണം സ്വീകരിച്ച്് ജൂൺ 22 നാണ് പ്രധാനമന്ത്രി മോദി യുഎസ് സന്ദർശിക്കുന്നത്. രണ്ടാം തവണയാണ് പ്രധാനമന്ത്രി യുഎസ് കോൺഗ്രസിന്റെ സംയുക്ത യോഗത്തിൽ പ്രസംഗിക്കുക. യുഎസ് കോൺഗ്രസിനെ രണ്ട് തവണ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് നരേന്ദ്രമോദിക്ക് മുൻപ് യുഎസ് കോൺഗ്രസ് യോഗത്തിൽ രണ്ട് തവണ പങ്കെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച പ്രത്യേക ക്ഷണം ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തെയും അദ്ദേഹത്തിനുള്ള ബഹുമാനവും പിന്തുണയുമാണ് വ്യക്തമാക്കുന്നത്. ഏഴ് വർഷം മുമ്പ് കോൺഗ്രസിന്റെ സംയുക്ത യോഗത്തിൽ നരേന്ദ്രമോദി നടത്തിയ ചരിത്രപരമായ പ്രസംഗം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢമാക്കാൻ സുപ്രധാന പങ്കാണ് വഹിച്ചത്.
Comments