ലക്‌നൗ: മോദി സർക്കാരിന് കീഴിൽ 58 ശതമാനം തൊഴിലവസരങ്ങൾ വർധിച്ചുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ചൊവ്വാഴ്ച ലക്‌നൗവിൽ നടന്ന തൊഴിൽ മേളയിൽ സംസാരിക്കുകയായിരുന്നു അവർ. ഇപ്പോൾ, സ്വകാര്യ-സർക്കാർ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു. ലക്‌നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 354 ഉദ്യോഗാർത്ഥികൾക്ക് നിയമന കത്തുകൾ വിതരണം ചെയ്ത ശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ലക്‌നൗ, മൊറാദാബാദ്, വാരാണസി, ഗോരഖ്പൂർ ജില്ലകളിൽ സംഘടിപ്പിച്ച തൊഴിൽമേളയിൽ പങ്കെടുക്കാൻ എത്തിയ നാല് കേന്ദ്രമന്ത്രിമാരിൽ ഒരാളായിരുന്നു സ്മൃതി ഇറാനി. വാരാണസിയിൽ മഹേന്ദ്ര നാഥ് പാണ്ഡെ, ഗോരഖ്പൂരിൽ കേന്ദ്രസഹമന്ത്രി അനുപ്രിയ പട്ടേൽ, മൊറാദാബാദിൽ കേന്ദ്ര സഹമന്ത്രി ബിഎൽ വർമ്മ എന്നിവരാണ് എത്തിയത്. രാജ്യത്തുടനീളം 45 ഇടങ്ങളിലായി തൊഴിൽമേള സംഘടിപ്പിച്ചിരുന്നു. ഇതുവരെ 8.80 ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിച്ചുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സൈബർ ലോകത്തിന്റെ സാധ്യതകൾ വർധിച്ചതിനാൽ ചുറ്റും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് യുവാക്കൾ ജാഗ്രതയുള്ളവരായിരിക്കണം. ഒരു ജീവനക്കാരന് മറ്റൊരാളുടെ ജീവിതം പോലും മാറ്റിമറിക്കാൻ സാധിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ബാങ്കിൽ തൊഴിലെടുക്കുന്ന ഉദ്യോഗസ്ഥരിൽ വായ്പാ വിഭാഗത്തിലെ ജീവനക്കാർ ശ്രദ്ധിക്കണമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി. വായ്പയ്‌ക്ക് വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്ന അപേക്ഷകൾ വെറുമൊകു കടലാസ് കഷ്ണമായി കണക്കാക്കരുത്. മധ്യവർഗത്തെ സംബന്ധിച്ചിടത്തോളം വായ്പാ അപേക്ഷ പാസ് ആകുമോ ഇല്ലയോ എന്നുള്ളത് അവരുടെ ദീർഘനാളായുള്ള സ്വപ്ന സാക്ഷാത്കാരത്തെ നേരിട്ട് ബാധിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
Comments