ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാണം ഇന്ത്യയില്‍ കുത്തനെ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 18 ശതമാനം ഐഫോണുകള്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ആപ്പിള്‍ നടത്തുന്നതെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ പുതിയ റിപ്പോര്‍ട്ട്.
ആപ്പിളിനായി ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഫോക്സ്കോണ്‍, വിസ്ട്രണ്‍ തുടങ്ങിയ കമ്പനികള്‍ വഴി ഏകദേശം 1 ശതമാനം ഐഫോണുകളായിരുന്നു 2021ല്‍ ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മിച്ചിരുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം അത് 7 ശതമാനമായി ഉയര്‍ന്നു. നേരത്തേ വന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2025 ല്‍ കുറഞ്ഞത് 25 ശതമാനം ഐഫോണ്‍ നിര്‍മാണം ഇന്ത്യയില്‍ നടത്തണം എന്ന് ആപ്പിള്‍ ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നു.
ഉപകരണ നിര്‍മാതാക്കളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനായി കേന്ദ്രം തുടങ്ങിയ പ്രൊഡക്ഷന്‍-ലിങ്ക്ട് ഇന്‍സെന്റീവ് പദ്ധതിയുടെ (പിഎല്‍ഐ) സാധ്യതകള്‍ കൂടുതല്‍ മുതലാക്കാന്‍ ആപ്പിൾ ശ്രമിക്കുകയാണിപ്പോൾ. ഈ നീക്കം കൂടുതല്‍ ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളെ ഇന്ത്യയിലെത്തിച്ചേക്കുമെന്നും കരുതുന്നു
പിഎല്‍ഐ പദ്ധതി വഴി ഇന്ത്യ ലക്ഷ്യമിടുന്നത് രാജ്യത്ത് 126 ബില്യൻ ഡോളറിനുള്ള ഇലക്ട്രോണിക് ഉപകരണ നിര്‍മാണം നടത്താനാണ്. ഇപ്പോള്‍ ഉള്ളതിന്റെ 5 മടങ്ങ് വർധനയാണ് 2026ല്‍ ഇന്ത്യ ആഗ്രഹിക്കുന്നത് . ഏകദേശം 55 ബില്യൻ ഡോളര്‍ മൂല്യമുള്ളത്. പുതിയ നീക്കം വഴി ഇന്ത്യയ്ക്ക് അതിന്റെ ലക്ഷ്യത്തോട് അടുക്കാന്‍ സാധിക്കുകയും ആപ്പിളിന് ഐഫോണ്‍ നിര്‍മാണത്തില്‍ ചൈനയിലുള്ള ആശ്രിതത്വം കുറയ്ക്കുകയും ചെയ്യാം.
Comments